പ്രളയത്തെ പൂർണ്ണമായി അതിജീവിക്കുമെന്ന ഉറപ്പിൽ കോടികൾ ചെലവിട്ട് പുനർനിർമ്മിച്ച ആലപ്പുഴ-ചങ്ങനാശ്ശേരി (എ സി) റോഡിൽ വീണ്ടും വെള്ളക്കെട്ട്. കിടങ്ങറ ഭാഗത്താണ് റോഡിന്റെ ഒരുവശം പൂർണ്ണമായും വെള്ളത്തിനടിയിലായത്.
പ്രദേശത്ത് നിലവിൽ വാഹനഗതാഗതം തടസ്സപ്പെട്ടിട്ടില്ലെങ്കിലും യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രയാണ് ഏറെ ദുഷ്കരമായിരിക്കുന്നത്. റോഡിലെ വെള്ളക്കെട്ട് കാരണം ഇരുചക്ര വാഹനങ്ങൾ വഴുതിവീഴാനുള്ള സാധ്യതയും അപകടഭീഷണിയും വർദ്ധിപ്പിച്ചിട്ടുണ്ട്.വൻ തുക ചെലവഴിച്ച് റോഡിന്റെ ഉയരം കൂട്ടി, പ്രളയത്തെ അതിജീവിക്കുന്ന രീതിയിൽ അത്യാധുനിക സാങ്കേതികവിദ്യയോടെയായിരുന്നു എ സി റോഡിന്റെ നവീകരണം പൂർത്തിയാക്കിയത്. എന്നാൽ ശക്തമായ മഴ പെയ്യുമ്പോൾ റോഡിൽ വെള്ളം കയറുന്നത് നിർമ്മാണത്തിലെ വീഴ്ചയാണോ എന്ന ചോദ്യം ഉയർത്തുന്നുണ്ട്.
റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു.

