നിലമ്പൂർ കാളികാവിൽ റബ്ബർ ടാപ്പിങ് തൊഴിലാളി ഗഫൂർ അലിയെ കൃഷിയിടത്തിൽ വച്ച് കടുവ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സിറോ മലബാർ സഭാ തലവൻ മാർ റാഫേൽ തട്ടിൽ തന്റെ ദുഖവും പരേതന്റെ കുടുംബാംഗങ്ങളോടുള്ള അനുശോചനവും രേഖപ്പെടുത്തി. ജനവാസ മേഖലകളിൽ ദിനം പ്രതി വർദ്ധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളിൽ മേജർ ആർച്ച് ബിഷപ്പ് തന്റെ ആശങ്ക അറിയിച്ചു. വനാതിർത്തികളോടെ ചേർന്ന് ജീവിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും മതിയായ സുരക്ഷിതത്വം ഒരുക്കാൻ ബന്ധപ്പെട്ടവർ സത്വര നടപടികൾ സ്വീകരിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങൾക്ക് സ്വന്തം കൃഷിയിടങ്ങളിൽ പോലും പ്രവേശിക്കാൻ കഴിയാത്തവിധം കഴിഞ്ഞ കുറെ നാളുകളായി വന്യ ജീവികൾ ജനവാസ മേഖലകളിൽ പെരുകുന്നതും ജനങ്ങളെ ആക്രമിക്കുന്നതും നിഷ്ക്രിയവും ഉദാസീനവുമായ ഭരകൂടത്തിന്റെയും കാര്യക്ഷമല്ലാതായി മാറിയ വനം വകുപ്പിന്റെയും തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിഷ്കൃത സമൂഹങ്ങളെയും വികസിത രാജ്ജ്യങ്ങളെയും മാതൃകയാക്കി വന്യജീവികളെ നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും വനം വകുപ്പിന്റെ മനുഷ്യത്വരഹിതമായ നടപടികളും നയങ്ങളും തിരുത്തണമെന്നും മേജർ ആർച്ച് ബിഷപ് പറഞ്ഞു.