യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കേസിൽ മൊഴിമാറ്റി സാക്ഷികൾ. കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടില്ലെന്ന് മൊഴി. മൊഴി മാറ്റിയത് തകഴി സ്വദേശികളായ രണ്ട് പേര്. ഡിസംബർ 28 നാണ് എംഎൽഎയുടെ മകൻ കനവ് ഉൾപ്പെടെ 9 പേരെ തകഴിയിൽ നിന്ന് കുട്ടനാട് എകസൈസ് സംഘം പിടികൂടിയത്. മൂന്നു ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനും കഞ്ചാവ് കൈവശം വച്ചതിനും ഇവർക്കെതിരെ കേസും എടുത്തു.
എന്നാൽ തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നതെന്ന് ആപരോപിച്ച് യു പ്രതിഭ സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെക്കുകയും തുടർന്ന് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെയും എംഎൽഎയുടെയുമടക്കം മൊഴി എടുത്തിരുന്നു. രണ്ടുപേരിൽ നിന്നായാണ് മൂന്നുഗ്രാം കഞ്ചാവ് കണ്ടെടുത്തത്. മറ്റുള്ളവർക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിനായിരുന്നു കേസെടുത്തിരുന്നത്. എന്നാൽ ഇവർ കഞ്ചാവ് ഉപയോഗിച്ചതിന് ദൃക്സാക്ഷികളില്ല.മെഡിക്കൽ പരിശോധന നടത്തുന്നതിലും വീഴ്ച സംഭവിച്ചു. മകൻ കേസിലുൾപ്പെട്ടിരുന്നോ എന്നതുസംബന്ധിച്ച് എംഎൽഎ എക്സൈസ് ഉദ്യോഗസ്ഥരെ വിളിച്ച് അന്വേഷിച്ചപ്പോൾ ഇല്ലെന്നായിരുന്നും ഉദ്യോഗസ്ഥർ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എംഎൽഎ സാമൂഹികമാധ്യമങ്ങളിൽ മാധ്യമങ്ങൾക്കെതിരെ കുറിപ്പ് പങ്കുവെച്ചത്.