തൊടുപുഴയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവും മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് കരിങ്കുന്നം വടക്കുംമുറി സ്വദേശി എബിൻ ജോബി (19) മരിച്ചത്. ബൈക്കില്‍ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഒളമറ്റം പൊന്നന്താനം തടത്തില്‍ ടി എസ് ആല്‍ബർട്ട് (19) ഇന്നലെ മരിച്ചിരുന്നു.
കരിങ്കുന്നത്തിനടുത്ത് തവളകുഴിയിലായിരുന്നു ദാരുണ അപകടം നടന്നത്. പാലാ ഭാഗത്തേയ്ക്ക് അതിവേഗം പോവുകയായിരുന്ന ബൈക്കും എതിർദിശയില്‍ എത്തിയ അന്തർ സംസ്ഥാന സ്വകാര്യ ബസായ കല്ലട ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ഓടിച്ചിരുന്ന എബിന്‍റെ വലതുകാല്‍ അറ്റുപോയിരുന്നു. അപകടം നടന്ന ഉടൻ തന്നെ ഗുരുതരമായി പരുക്കേറ്റ എബിൻ ജോബിനെ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേയ്ക്ക് മാറ്റിയിരുന്നു. അങ്ങനെ ചികിത്സയില്‍ കഴിയവെയാണ് ഇന്ന് പുലർച്ചെ മരണം സംഭവിച്ചത്.