ദ്വാരകയിൽ വീണ്ടും പര്യവേക്ഷണം തുടങ്ങി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ). രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് പര്യവേക്ഷണം നടത്തുന്നത്. 4,000 വർഷം പഴക്കമുള്ള പുരാതന നഗരത്തിന്റെ നിഗൂഢതകൾ അനാവരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് എഎസ്ഐയുടെ അണ്ടർവാട്ടർ ആർക്കിയോളജി വിങ്ങിന്റെ (യുഎഡബ്ല്യു) സംഘം ഗുജറാത്ത് തീരത്ത് കടലിനടിയിൽ പര്യവേക്ഷണം ആരംഭിച്ചു. വെള്ളത്തിനടിയിലെ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം പഠിക്കാനും സംരക്ഷിക്കാനുമുള്ള എഎസ്ഐയുടെ ദൗത്യത്തിന്റെ ഭാഗമാണ് പദ്ധതി.അഡീഷണൽ ഡയറക്ടർ ജനറൽ (ആർക്കിയോളജി) പ്രൊഫസർ അലോക് ത്രിപാഠിയുടെ നേതൃത്വത്തിൽ അഞ്ച് എഎസ്‌ഐ പുരാവസ്തു ഗവേഷകരുടെ സംഘം ദ്വാരക തീരത്ത് വെള്ളത്തിനടിയിൽ പര്യവേക്ഷണം ആരംഭിച്ചതായി സാംസ്കാരിക മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. അപരാജിത ശർമ്മ, പൂനം വിന്ദ്, രാജ്കുമാരി ബാർബിന തുടങ്ങിയ വനിതാ പുരാവസ്തു ഗവേഷകരും സംഘത്തിൽ ഉൾപ്പെട്ടു.ഹിന്ദു പുരാണങ്ങൾ അനുസരിച്ച്, വെള്ളത്തിനടിയിലായ പുരാതന നഗരമാണ് ദ്വാരക. ശ്രീകൃഷ്ണന്റെ കർമ്മഭൂമിയായും ദ്വാരക കണക്കാക്കപ്പെടുന്നു. 2005 നും 2007 നും ഇടയിൽ അവസാനമായി ദ്വാരകയിലും ഓഖ തീരത്ത് സ്ഥിതി ചെയ്യുന്ന ബെറ്റ് ദ്വാരകയിലും (ബെറ്റ് ദ്വാരക) പര്യവേക്ഷണം നടത്തിയത്. ഹിന്ദുമതത്തിലെ സപ്തപുരികളിൽ ഒന്നായ ദ്വാരക, മഥുരയിൽ നിന്ന് ഗുജറാത്തിലേക്ക് മാറിയതിനുശേഷം ഭഗവാൻ കൃഷ്ണൻ കടലിൽ നിന്ന് വീണ്ടെടുത്തതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഐതിഹ്യങ്ങൾ അനുസരിച്ച്, കൃഷ്ണന്റെ കാലശേഷം കലിയുഗത്തിന് തുടക്കമിട്ടുകൊണ്ട് നഗരം അറബിക്കടലിൽ മുങ്ങിയെന്നാണ് ഐതിഹ്യം.