മലയാളം സർവ്വകലാശാല ഭൂമി തട്ടിപ്പിന് കൂട്ട് നിൽക്കാത്തതിനെ തുടർന്നാണ് മുൻ വിദ്യഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെ മാറ്റിയതെന്ന് പി കെ ഫിറോസ് ആരോപിച്ചു. രവീന്ദ്രനാഥിനെ മാറ്റിയാണ് കെ ടി ജലീലിനെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആക്കിയത്. ഇതിന് പിന്നിൽ പ്രവർത്തിച്ചത് മന്ത്രി അബ്‌ദുറഹ്മാന്റെ കുടുംബം ഉൾപ്പടെയുള്ള കുറുവാ സംഘമാണ്. വെട്ടം പഞ്ചായത്തിൽ കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമകളുമായി ചർച്ച നടത്തണമെന്ന കോടതി ഉത്തരവും വിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവും ജലീൽ അട്ടിമറിച്ചെന്നും പി കെ ഫിറോസ് ആരോപിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പി കെ ഫിറോസും കെടി ജലീലും തമ്മിലുള്ള വാ ഗ്വാദങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസവും ജലീലിനെതിരെ സമാനമായ ആരോപണം ഫിറോസ് ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയും കെ ടി ജലീൽ നൽകിയിരുന്നു.

