കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന് അയോഗ്യത ഭീഷണി നിലനിൽക്കെ തിരുവനന്തപുരം കോർപ്പറേഷൻ നിർണായക കൗൺസിൽ യോഗം ഇന്ന് നടക്കും.സുഗതൻ ഇന്നും യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ സ്വാഭാവികമായും അദ്ദേഹം അയോഗ്യനാക്കപ്പെടും.നിലവിൽ നടന്ന രണ്ടു കൗൺസിൽ യോഗങ്ങളിലും സുഗതന്റെ സാന്നിധ്യമുണ്ടായിരുന്നില്ല.ഇന്ന് നടക്കുന്നത് മൂന്നാമത്തെ കൗൺസിൽ യോഗമാണ് ഇതിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലാണ് അയോഗ്യത നടപടി ഉണ്ടാകുക.ഇത് ഒഴിവാക്കാനുള്ള കഠിന പരിശ്രമത്തിലാണ് ബിജെപി.സുഗതന്റെ അവധി അപേക്ഷ പാസാക്കാനാണ് ബിജെപിയുടെ ശ്രമം.എന്നാൽ അവധി അപേക്ഷയെ ശക്തമായി എതിർക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.കാപ്പ കേസ് പ്രതിക്ക് എങ്ങനെയാണ് അവധി ഇളവ് നൽകാൻ സാധിക്കുകയെന്നാണ് എൽഡിഎഫും യുഡിഎഫും ചോദിക്കുന്നത്.കൗൺസിൽ യോഗം കഴിഞ്ഞാൽ സുഗതനെ അയോഗ്യനാക്കാൻ നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.അതേസമയം, ഒരു ഭീഷണിയും ഇല്ലെന്നും അവധി അപേക്ഷ നൽകിയാൽ പരിഗണിക്കും എന്നുമാണ് മേയർ വി വി രാജേശ് പ്രതികരിച്ചത്.എല്ലാം ഉച്ചക്ക് രണ്ടരക്ക് കാണാം എന്നും മേയർ മാധ്യമങ്ങളോട് പ്രതികരിച്ചു.

