ഏഷ്യ കപ്പ് ട്വന്റി 20; ഇന്ത്യ ചാമ്പ്യന്മാർ. ഫൈനലിൽ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്താണ് ടീം ഇന്ത്യയുടെ കിരീട നേട്ടം.പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയ ലക്ഷം രണ്ട് പന്തുകൾ ബാക്കി നില്ക്കെ ഇന്ത്യ മറികടന്നു.ടൂർണ്ണമെന്റിൽ ഒരു മത്സരവും തോല്ക്കാതെയാണ് ടീം ഇന്ത്യയുടെ ജൈത്രയാത്ര.53 പന്തിൽ 69 റൺസുമായി പുറത്താകാതെ നിന്ന തിലക് വർമ്മയുടെ പോരാട്ട വീര്യമാണ് ഫൈനലിൽ ഇന്ത്യയ്ക്ക് കരുത്തായത്.ശിവം ദുബെ (33), സഞ്ജു സാംസൺ ( 24 ) എന്നിവരും തിലക് വർമ്മയ്ക്ക് പിന്തുണ നല്കി. നേരത്തെ സഹിസ്ബാദ ഫർഹാന്റെ അർധ സെഞ്ച്വറിയുടെ മികവിലാണ് പാക്കിസ്ഥാൻ 146 റൺസ് നേടിയത്.ഒരു വേള വിക്കറ്റ് നഷ്ടമില്ലാതെ 84 എന്ന നിലയിൽ നിന്നാണ് പാക്കിസ്ഥാൻ 146 റൺസിന് പുറത്താകുന്നത്.ഇന്ത്യയ്ക്കായി കുൽദീപ് യാദവ് നാലും, ജസ്പ്രീത് ബുംമ്ര, വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവർ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.
ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
പാകിസ്താനെ തകർത്ത് ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ചൂടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കളിക്കളത്തിലും ഓപ്പറേഷൻ സിന്ദൂർ, ഫലം ഒന്നു തന്നെ; ഇന്ത്യയുടെ വിജയം. നമ്മുടെ ക്രിക്കറ്റ് താരങ്ങൾക്ക് അഭിനന്ദനങ്ങൾ’- പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഫൈനലിൽ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 19.1 ഓവറില്‍ 146 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു.

