ഗാസ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് മുമ്പായി ഇസ്രയേലിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ പാർലമെന്റായ കനസെറ്റിനെ അഭിസംബോധന ചെയ്യവേ നാടകീയ രംഗങ്ങൾ. ട്രംപിന്റെ പ്രസംഗത്തിനിടെ കനസെറ്റിനെ നടുക്കിക്കൊണ്ട് രണ്ട് അംഗങ്ങൾ പ്രതിഷേധം ഉയർത്തി. ഗാസയിൽ വംശഹത്യ എന്ന ബാനർ ഉയർത്തിക്കൊണ്ടാണ് ഇവർ പ്രതിഷേധിച്ചത്. ഇവരെ രണ്ടുപേരെയും ഇസ്രയേൽ പാർലമെന്റിൽ നിന്ന് പുറത്താക്കുകയും ചെയ്തു. അതേസമയം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ട്രംപ് പാർലമെന്റിലെത്തിയത്. ദൈവത്തിന് നന്ദി പറയേണ്ട ദിവസമാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് സംസാരിച്ചത്. ഇസ്രയേൽ പാർലമെന്റ്റ് ഒന്നടങ്കം എഴുന്നേറ്റ് നിന്നാണ് ട്രംപിനെ സ്വീകരിച്ചത്.

