നിമിഷ രാജു തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടും. എഐഎസ്‌എഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായ നിമിഷ രാജുവിനെ പറവൂർ ബ്ലോക്കിലെ കെടാമംഗലം ഡിവിഷനിലാണ് സിപിഐ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ എന്നീ യുവജന വിദ്യാർഥി സംഘടനകളുടെ എതിർപ്പുകള്‍ മറികടന്നാണ് സിപിഐ ഈ നിർണായക തീരുമാനം എടുത്തത്.
2021 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എംജി സർവകലാശാലയില്‍ സെനറ്റ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് എസ്‌എഫ്‌ഐ- എഐഎസ്‌എഫ് പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സ്ഥലത്തുണ്ടായിരുന്ന ആർഷോ സംഘർഷത്തിനിടെ തന്നെ ജാതിപ്പേര് വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അവഹേളിച്ചെന്നുമാണ് നിമിഷ അന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നത്.നിലവില്‍ സിപിഐ പറവൂർ മണ്ഡലം കമ്മിറ്റി അംഗമായ നിമിഷ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുകയാണ്.നിമിഷ രാജുവിന് സീറ്റ് നല്‍കാനുള്ള സിപിഐയുടെ തീരുമാനത്തിനെതിരെ മുന്നണിയില്‍ നിന്നും സംഘടനയ്ക്കുള്ളില്‍ നിന്നും വിമർശനമുയരുന്നുണ്ട്.

