തദ്ദേശപ്പോരിന്റെ രണ്ടാംഘട്ടം വ്യാഴാഴ്ച വിധിയെഴുതും.തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളാണ് രണ്ടംഘട്ടത്തിൽ വിധിയെഴുതുന്നത്. വ്യാഴാഴ്ച രാവിലെ ഏഴുമുതൽ വൈകീട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. ഈ ജില്ലകളിൽ കൊട്ടിക്കലാശത്തോടെ ചൊവ്വാഴ്ച പരസ്യപ്രചാരണം അവസാനിച്ചു. ബുധനാഴ്ച നിശബ്ദ പ്രചാരണം.
മധ്യകേരളത്തിന് വടക്കോട്ടുള്ള ഏഴു ജില്ലകളിലെ 1,53,37,176 കോടി വോട്ടര്‍മാരാണ് വ്യാഴാഴ്ച പോളിങ് ബൂത്തുകളിലേക്ക് പോകുന്നത്. ഇതിൽ 72.47 ലക്ഷം പുരുഷന്മാരും 80.92 ലക്ഷം സ്ത്രീകളുമാണ്. 470 ഗ്രാമപഞ്ചായത്തുകള്‍, 77 ബ്ലോക്ക് പഞ്ചായത്തുകള്‍, ഏഴ് ജില്ല പഞ്ചായത്തുകള്‍, 47 മുനിസിപ്പാലിറ്റികള്‍, മൂന്ന് കോര്‍പറേഷനുകൾ എന്നിവിടങ്ങളിലാണ് വോട്ടിങ്.12,391 വാര്‍ഡുകളിലായി 38,994 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 18,974 പുരുഷന്മാരും 20,020 സ്ത്രീകളും. രണ്ടാംഘട്ടത്തിലാണ് പ്രശ്ന ബാധിത ബൂത്തുകളും ഏറെയുള്ളത്. 2055 പ്രശ്ന ബാധിത ബൂത്തുകളാണ് ഏഴു ജില്ലകളിലായുള്ളത്. ഇതില്‍ പകുതിയില്‍ കൂടുതലും കണ്ണൂര്‍ ജില്ലയിലാണ്.

