ശബരിമല സ്വർണക്കൊള്ള കേസിലെ 3 പ്രതികളുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി.ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്.ബൈജു എന്നിവരുടെ ജാമ്യ ഹർജിയാണ് ജസ്റ്റിസ് എ.ബദറുദീൻ തള്ളിയത്.
ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍, കട്ടിളപ്പാളികള്‍ എന്നിവിടങ്ങളിലെ സ്വർണക്കവർച്ചയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തു എന്ന കേസിലൊണ് പ്രതികള്‍ ജാമ്യഹർജി നല്‍കിയത്. നേരത്തേ സെഷൻസ് കോടതി ഇവരുടെ ജാമ്യഹർജി തള്ളിയിരുന്നു. ശ്രീകോവിലിലെ കട്ടിളപ്പാളികള്‍ ചെമ്ബു പാളികളെന്ന പേരില്‍ സ്വർണം പൂശാനായി കൈമാറിയ കേസില്‍ മൂന്നാം പ്രതിയാണ് എൻ.വാസു. കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്ബാണെന്ന് എഴുതാന്‍ കമ്മിഷണറായിരുന്ന എൻ.വാസുവാണ് നിര്‍ദേശം നല്‍കിയത് എന്നു കണ്ടെത്തിയതോടെയാണ് അദ്ദേഹത്തെ കേസില്‍ പ്രതിയാക്കിയത്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വർണപ്പാളികള്‍ കൈമാറിയ കേസില്‍ രണ്ടാം പ്രതിയും ശ്രീകോവിലിന്റെ കട്ടിളപ്പാളികള്‍ കൈമാറിയതില്‍ ആറാം പ്രതിയുമാണ് മുരാരി ബാബു. ഏഴാം പ്രതിയാണ് കെ.എസ്.ബൈജു. 2019ല്‍ മഹസർ തയാറാക്കുന്ന സമയത്തും പാളികള്‍ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പക്കല്‍ കൊടുത്തു വിട്ട സമയത്തും ബൈജുവായിരുന്നു തിരുവാഭരണം കമ്മിഷണർ. മുരാരി ബാബുവും ബൈജുവും രണ്ടു കേസുകളിലും ജാമ്യ ഹർജി സമർപ്പിച്ചിരുന്നു.
സ്വര്‍ണപ്പാളികള്‍ പൊതിഞ്ഞത് എന്നു രേഖപ്പെടുത്തുന്നതിനു പകരം ചെമ്ബ് എന്നു രേഖപ്പെടുത്തിയതില്‍ ദേവസ്വം ബോർഡ് ഉന്നതർക്ക് പങ്കുണ്ടെന്ന വാദമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഉന്നയിച്ചത്. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഈ സമയം പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും നിലപാടെടുത്തു. അതേസമയം, നടപടിക്രമങ്ങള്‍ പാലിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തത് എന്നായിരുന്നു പ്രതികളുടെ വാദം. അറിയാവുന്ന കാര്യങ്ങള്‍ മാത്രമാണ് റജിസ്റ്ററില്‍ രേഖപ്പെടുത്തിയത്. ഇക്കാര്യത്തില്‍ ഒറ്റയ്ക്ക് തീരുമാനം എടുത്തിട്ടില്ല. സ്വർണപ്പാളികള്‍ പൊതിഞ്ഞതാണ് എന്നതിന് രേഖാമൂലം തെളിവുകളില്ല. മൊഴികള്‍ മാത്രമാണുള്ളതെന്നും പ്രതികള്‍ വാദിച്ചെങ്കിലും ജാമ്യം അനുവദിക്കേണ്ടെന്ന തീരുമാനത്തിലേക്കാണ് കോടതി എത്തിയത്

