നടൻ ശ്രീനിവാസൻ അന്തരിച്ചു

നടൻ ശ്രീനിവാസൻ അന്തരിച്ചു. 69 വയസായിരുന്നു. തൃപ്പൂണിത്തുറയിലായിരുന്നു അന്ത്യം.വിടവാങ്ങിയത് മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ.200 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.ദേശീയ,സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

1956 ഏപ്രിൽ 4-ന് കൂത്തുപറമ്പ് പാട്യത്ത് ജനിച്ചു. സിനിമാരംഗത്തേക്ക് ശ്രീനിവാസൻ പ്രവേശിക്കുന്നത് അഭിനയ ഡിപ്ലോമ കഴിഞ്ഞതിനുശേഷം 1976 ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ്. ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോർജ്ജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്. അതുപോലെതന്നെ പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച കാഥികൻ സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. കുറച്ചു ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി 1984ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതി. പിന്നീട് തിരക്കഥാകൃത്തായും നടനായും മലയാള സിനിമയിൽ നിറഞ്ഞു നിന്നു അദ്ദേഹം.

മോഹൻലാലിനൊപ്പം പ്രധാനവേഷത്തിലെത്തിയ ചിത്രങ്ങളെല്ലാം മലയാളികൾ സ്വീകരിച്ചു. ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു ഇരുവരുടേയും. നാടോടിക്കാറ്റ് പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ, വരവേൽപ്പ്, മിഥുനം തുടങ്ങി ഉദയനാണ് താരം വരെ ഒരുപടി സിനിമകളിൽ ഇരുവരും ഒന്നിച്ചു. സംവിധായകന്മാരായ സത്യൻ അന്തിക്കാടിനും പ്രിയദർശനുമൊപ്പമുള്ള കൂട്ടുകെട്ടുകളും കൊണ്ടാടപ്പെട്ടു.

പ്രിയദർശൻ സംവിധാനംചെയ്ത ‘ഓടരുതമ്മാവാ ആളറിയാം’ ആണ് തിരക്കഥാകൃത്തെന്ന നിലയിൽ ആദ്യചിത്രം. അരം + അരം കിന്നരം, ബോയിങ് ബോയിങ്, മുത്താരംകുന്ന് പി.ഒ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, ടി.പി. ബാലഗോപാലൻ എം.എ, നാടോടിക്കാറ്റ്‌, മകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, പട്ടണപ്രവേശം, വെള്ളാനകളുടെ നാട്, വരവേൽപ്പ്, അക്കരെ അക്കരെ അക്കരെ, തലയണമന്ത്രം, സന്ദേശം, അഴകിയ രാവണൻ, അയാൾ കഥയെഴുതുകയാണ്, ചിന്താവിഷ്ടയായ ശ്യാമള, കിളിച്ചുണ്ടൻ മാമ്പഴം, ഉദയനാണ് താരം, കഥ പറയുമ്പോൾ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ചു.

ഏതാണ്ട്‌ പത്തുവർഷത്തെ ഇടവേളയിൽ രണ്ടുചിത്രങ്ങളാണ് സംവിധാനംചെയ്തത്. വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും. എം. മോഹനൻ സംവിധാനംചെയ്ത് ശ്രീനിവാസൻ തന്നെ പ്രധാന കഥാപാത്രമായ കഥപറയുമ്പോൾ എന്ന ചിത്രത്തിലൂടെ നിർമാതാവായി. മകൻ വിനീത് ശ്രീനിവാസൻ സംവിധാനംചെയ്ത തട്ടത്തിൻമറയത്ത് എന്ന ചിത്രവും നിർമിച്ചു.

മികച്ച കഥ (സന്ദേശം), മികച്ച തിരക്കഥ (മഴയെത്തും മുമ്പേ), മികച്ച ജനപ്രിയ ചിത്രം (ചിന്താവിഷ്ടയായ ശ്യാമള), മികച്ച ചിത്രം (വടക്കുനോക്കിയന്ത്രം), പ്രത്യേക ജൂറി പുരസ്‌കാരം (തകരച്ചെണ്ട) എന്നീ വിഭാഗങ്ങളിലായി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. ആദ്യസംവിധാനസംരംഭത്തിന് തന്നെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു.

ഭാര്യ വിമല ശ്രീനിവാസൻ ആണ് ഭാര്യ. മക്കൾ രണ്ടുപേരും സിനിമാ മേഖലയിൽ സജീവമാണ്. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും പിതാവിന്റെ പാതയിൽ സംവിധാനവും അഭിനയവും ഉൾപ്പെടെ സിനിമയുടെ സമസ്തമേഖലകളിലും കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

ഇത്തവണ എൻ്റെ വിഷു ദുബായിൽ നിഷി ഗോവിന്ദ്

രുദ്ര സിനിമയിലെ നായിക നിഷി ഗോവിന്ദ് പറയുന്നു.... "വിഷുവും ...

ജനനായകൻ റിലീസിന് മുൻപെ ചോർന്ന സംഭവത്തിൽ കേബിൾ ടിവി ഓപ്പറേറ്റർ അറസ്റ്റിൽ

വിജയ് നായകനായി എത്തിയ ജനനായകൻ റിലീസിന് മുൻപെ ചോർന്ന സംഭവത്തിൽ കോയമ്പത്തൂരിൽ സിനിമാ പ്രദർശിപ്പിച്ച ലോക്കൽ കേബിൾ ടിവി ഓപ്പറേറ്റർ അറസ്റ്റിൽ . ടിവികെ...

നടി സുഭാഷിണിയെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി

നടി സുഭാഷിണിയെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.തമിഴ് പരമ്പരയായ ‘കയലി’ലെ പ്രതിനായിക വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സുഭാഷിണി. ആരാധകർക്കിടയിൽ ശാശ്വി ബാല എന്നും...

സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

യുവനടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കിയ ശേഷമാണ് റിമാൻഡ് ചെയ്തത്.രഞ്ജിത്തിനെ എറണാകുളം സബ് ജയിലിൽ...