ഡല്‍ഹി രാംലീല മൈതാനത്തിലെ മോസ്കിന് സമീപമുള്ള അനധികൃത കൈയേറ്റങ്ങള്‍ അർധരാത്രി പൊളിച്ചുമാറ്റുന്നതിനിടെ സംഘർഷം.ഫൈസ്-ഇ-ഇലാഹി മസ്ജിദിനു സമീപമുള്ള അനധികൃത നിർമിതികള്‍ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഡല്‍ഹി മുനിസിപ്പല്‍ കോർപറേഷൻ (എംസിഡി) ഇന്നലെ പുലർച്ചെ ഒന്നോടെ തകർക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനു വഴിവച്ചത്.
സംഭവസ്ഥലത്തുണ്ടായിരുന്ന മുപ്പതോളംപേർ പൊളിച്ചുമാറ്റലിനു മേല്‍നോട്ടം നല്‍കിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ നേരേ കല്ലും ഗ്ലാസ് ബോട്ടിലുകളുമെറിയുകയും പോലീസ് ഇവർക്കുനേരേ കണ്ണീർവാതകം പ്രയോഗിക്കുകയുമായിരുന്നു. സംഭവത്തില്‍ അഞ്ചു പോലീസുകാർക്ക് പരിക്കേറ്റു. അക്രമം നടത്തിയ അഞ്ചുപേരെ അറസ്റ്റ് ചെയ്തെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
രാംലീല മൈതാനത്തിലെ പുരാവസ്തു സംരക്ഷണ കേന്ദ്രമായ തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള 38,000 ചതുരശ്ര അടിയിലെ അനധികൃത കൈയേറ്റങ്ങള്‍ മൂന്നു മാസത്തിനകം പൊളിക്കാൻ കഴിഞ്ഞവർഷം ഡിസംബറിലാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടത്. മോസ്കിനു സമീപമുള്ള പ്രദേശങ്ങള്‍ക്ക് ഉടമസ്ഥാവകാശരേഖകളില്ലാത്തതിനാല്‍ നിർമാണങ്ങള്‍ നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഉത്തരവ്.

