ഒറ്റപ്പാലത്ത് ഇരട്ടക്കൊലപാതകം.ഒറ്റപ്പാലം നഗരപരിധിയോട് ചേർന്ന തോട്ടക്കരയില്‍ ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവം. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വളർത്തുമകളായ സുല്‍ഫിയത്തിന്റെ നാലുവയസ്സുള്ള മകനും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. സംഭവത്തിന് പിന്നാലെ യുവതി കുട്ടിയുമായി വീടിന് പുറത്തേക്ക് ഓടിയെത്തിയതോടെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്. സംഭവത്തില്‍ സുല്‍ഫിയത്തിന്റെ ഭർത്താവും പൊന്നാനി സ്വദേശിയുമായ മുഹമ്മദ് റാഫിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.പൊലീസ് എത്തിയതോടെയാണ് മുഹമ്മദ് റാഫി പ്രദേശത്ത് നിന്നും ഓടി രക്ഷപെട്ടത്. കൈയിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്ന ഇയാള്‍ സമീപത്തെ പള്ളിക്കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ്, നാട്ടുകാർ എന്നിവരുടെ സംയുക്ത തിരച്ചിലില്‍ പുലർച്ചെ നാലുമണിയോടെ മുഹമ്മദ് റാഫിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ ഈ ക്രൂര സംഭവം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഗുരുതരമായി പരുക്കേറ്റ നാലുവയസ്സുകാരനെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി ചികിത്സ നല്‍കി വരികയാണ്.

