നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഒഡീഷയിലെ ധെൻകനാലില്‍ പാസ്റ്ററെ ആക്രമിച്ചസംഭവം ആശങ്കാജനകമാണെന്നു കാണിച്ച് ഒഡീഷ മുഖ്യമന്ത്രി മോഹൻ മാജിന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ.സംഗ്മ കത്തയച്ചു.ഒഡീഷപോലെ സമാധാനം നിലനില്‍ക്കുന്ന പ്രദേശത്തുണ്ടായ ജനക്കൂട്ട ആക്രമണം രാജ്യത്തിനു മുഴുവൻ ആശങ്കയാണ്. സംഭവത്തില്‍ നീതി നടപ്പാക്കുമെന്നാണു പ്രതീക്ഷയെന്നും മേഘാലയ മുഖ്യമന്ത്രി പറഞ്ഞു.കഴിഞ്ഞ നാലിനാണ് പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ ജനക്കൂട്ടം ക്രൂരമായി മർദിച്ചത്. ഇതിനു പുറമേ ചെരുപ്പുമാല അണിയിക്കുകയും ചാണകം തിന്നാൻ നിർബന്ധിക്കുകയും ചെയ്തു. സംഭവത്തില്‍ കസ്റ്റഡിയിലായ ഒന്പതു പേരെ വിശദമായി ചോദ്യംചെയ്യുന്നുവെന്നാണ് ഒഡീഷ പോലീസിന്റെ ഭാഷ്യം.
ഒഡീഷയിലെ ധെൻകനാല്‍ ജില്ലയില്‍ പാസ്റ്റർക്കെതിരേയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരണ് മാഝിക്കും കത്തയച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാൽ
പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ ക്രൂരമായി മർദിക്കുകയും അപമാനിക്കുകയും ചെയ്ത പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും കുറ്റവിചാരണ ചെയ്യണമെന്നും ഒഡീഷ സർക്കാരിനോട് വേണുഗോപാല്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ഭരണഘടന എല്ലാ പൗരന്മാർക്കും ഉറപ്പു നല്‍കുന്നതാണെന്നും വിശ്വാസത്തിനതീതമായി ആള്‍ക്കൂട്ട ആക്രമണങ്ങളില്‍നിന്ന് എല്ലാ പൗരന്മാരെയും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും വേണുഗോപാല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

