മന്ത്രി വീണാ ജോർജിനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ പൊലീസിനു കിട്ടിയില്ല.റെയിൽവെ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പരിശോധിച്ചെങ്കിലും മന്ത്രിയെ പ്രതിഷേധക്കാർ മർദിക്കുന്ന ദൃശ്യങ്ങളൊന്നും ഇതിലില്ല.കേസുമായി ബന്ധപ്പെട്ട് കേരള പോലീസിന് കീഴിൽ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഗവ. റെയിൽവേ പോലീസ്, ആർ.പി.എഫിനോട് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. അതിനായി നടത്തിയ പരിശോധനയിലാണ് അത്തരം ദൃശ്യങ്ങളില്ലെന്ന് വ്യക്തമായത്.
റെയിൽവേ പ്ലാറ്റ്ഫോമിൽ നടന്ന ക്രമസമാധാനപ്രശ്നമായതിനാൽ റെയിൽവേ പോലീസാണ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷിക്കുന്നത്. സംഭവത്തിൽ രാത്രിയോടെ കണ്ണൂർ റെയിൽവേ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. മന്ത്രിയുടെ മൊഴി നേരിട്ടെടുക്കാൻ കഴിയാതിരുന്നതിലാണ് നടപടി വൈകിയതെന്ന് അധികൃതർ അറിയിച്ചു.സംഭവത്തിനുശേഷം ആരോഗ്യമന്ത്രിയുടെ മൊഴിയെടുക്കാൻ റെയിൽവേ പോലീസ് ആശുപത്രിയിൽ എത്തിയെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ അതിന് കഴിഞ്ഞില്ല. മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊഴിയെടുത്താണ് പോലീസ് കേസുമായി മുന്നോട്ടുപോകുന്നത്.

