പാലാ: നിയമസഭയ്ക്കുള്ളിൽ മണ്ഡലത്തിന്റെ ശബ്ദമാകേണ്ട ജനപ്രതിനിധി പ്രവർത്തനങ്ങളിൽ വൻ പരാജയമാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. നിയമസഭാ പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്ന ‘എം.എൽ.എ ട്രാക്ക്’ പുറത്തുവിട്ട 15-ാം കേരള നിയമസഭയിലെ പ്രകടന പട്ടികയിൽ കോട്ടയം ജില്ലയിൽ ഏറ്റവും പിന്നിലാണ് പാലാ എം.എൽ.എ മാണി സി. കാപ്പൻ. ജില്ലയിലെ മറ്റ് എം.എൽ.എമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ (99.4%), ജോബ് മൈക്കിൾ (98.7%) എന്നിവർ ഹാജർ നിലയിലും ഇടപെടലുകളിലും മുൻപന്തിയിൽ നിൽക്കുമ്പോൾ, വെറും 70.5% ഹാജർ മാത്രമാണ് കാപ്പനുള്ളത്. മണ്ഡലത്തിലെ വികസന മുരടിപ്പിന് പ്രധാന കാരണം ജനപ്രതിനിധിയുടെ ഈ അലംഭാവമാണെന്ന് കണക്കുകൾ അടിവരയിടുന്നു.
നിയമസഭയുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതലയായ നിയമനിർമ്മാണ പ്രക്രിയയിൽ (Legislation) മാണി സി. കാപ്പന്റെ പങ്കാളിത്തം പൂജ്യമാണ് (0). സഭയുടെ ശ്രദ്ധ ക്ഷണിക്കൽ (Calling Attention) വിഭാഗത്തിലും ഇദ്ദേഹത്തിന് യാതൊരു സംഭാവനയുമില്ല. പാലാ നേരിടുന്ന അതീവ ഗൗരവകരമായ വിഷയങ്ങൾ സഭയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനോ, പുതിയ നിയമനിർമ്മാണങ്ങളിൽ പങ്കാളിയാകുന്നതിനോ എം.എൽ.എ തയ്യാറായിട്ടില്ല എന്നത് മണ്ഡലത്തോടുള്ള അവഗണനയായാണ് വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക കാര്യങ്ങളിലെ ഇടപെടലിലും വെറും 4 പോയിന്റുകൾ മാത്രമാണ് ഇദ്ദേഹം നേടിയിട്ടുള്ളത്.
സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിലും സബ്മിഷനുകൾ സമർപ്പിക്കുന്നതിലും കാപ്പൻ കാട്ടുന്ന ഉദാസീനത പാലായുടെ വികസന സ്വപ്നങ്ങൾക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. ജില്ലയിലെ മറ്റ് മണ്ഡലങ്ങളിൽ എം.എൽ.എമാരുടെ സജീവ ഇടപെടൽ മൂലം വൻ പദ്ധതികൾ എത്തുമ്പോൾ, പാലാ പ്രതിനിധി വെറും ഒരു സബ്മിഷനിൽ (1) ഒതുങ്ങിക്കൂടുകയാണ് ചെയ്തത്. നിയമസഭാ സമിതികളിൽ നിന്ന് വിട്ടുനിന്നതും ചർച്ചകളിൽ പങ്കെടുക്കാത്തതും വഴി പാലായുടെ വികസന ഭൂപടം ശൂന്യമാക്കിയ ജനപ്രതിനിധിക്കെതിരെ വലിയ ജനവികാരമാണ് ഇപ്പോൾ ഉയരുന്നത്. വ്യക്തിപരമായ രാഷ്ട്രീയ ആരോപണങ്ങൾക്കപ്പുറം, സഭയിലെ ഈ ദയനീയ പ്രകടനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വലിയ ചർച്ചയാകുമെന്ന് ഉറപ്പാണ്.

