നേമം നിയോജക മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നതായി എൽഡിഎഫ് ആരോപണം.ബിജെപിയുടെ ബൂത്ത് ഓഫീസിൽ നിന്നും മദ്യം പിടിച്ചെടുത്തിട്ടും തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ടില്ലെന്ന് എൽഡിഎഫ് ഇലക്ഷൻ ഏജന്റ് അഡ്വ ജയിൽ കുമാർ ആരോപിച്ചു. 336 ലിറ്റർ മദ്യം പിടിച്ചെടുത്തിട്ട് ആറ് ലിറ്റർ മാത്രമാണ് കണക്കിൽ രേഖപ്പെടുത്തിയത്. പോലീസും എക്സൈസും ഇടപെട്ടില്ലെങ്കിൽ തങ്ങളുടെ പ്രവർത്തകർ ഇടപെടുമെന്നാണ് എൽഡിഎഫിന്റെ മുന്നറിയിപ്പ്. നേമത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി ബിജെപിയുടെ നേതൃത്തിൽ വ്യാപകമായ മദ്യവും പണവും ഒഴുക്കുന്നു.
ആറ്റുകാൽ മേടമുക്കിലെ ബിജെപി ഓഫീസിൽ നിന്നും 336 ലിറ്റർ മദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. എന്നാൽ കേസെടുത്തപ്പോൾ അത് ആറു ലിറ്ററായി. പോലീസും എക്സൈസും ശരിയായ രീതിയിലുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ എൽഡിഎഫ് പ്രവർത്തകർ നീതിപൂർവമായ തെരഞ്ഞെടുപ്പ് നടത്താനുള്ള ഇടപെടൽ നടത്താൻ നിർബന്ധിതരാകുമെന്ന് ജയിൽ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ നീതിപൂർവമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

