പ്രളയം മനുഷ്യ നിർമിതമാണെന്ന ആരോപണങ്ങൾ ആവർത്തിച്ച് മാത്യു കുഴൽനാടൻ.2019 മെയ് 31ന് ജല വിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ വിശദാംശങ്ങൾ അദ്ദേഹം പുറത്തുവിട്ടു.സഭയിൽ താൻ പ്രശ്‌നങ്ങൾ ഉന്നയിച്ചാൽ നടക്കുന്നത് ഏകപക്ഷീയമായ നീക്കമാകും. വേണമെങ്കിൽ മൈക്ക് ഓഫ് ചെയ്തേക്കുമെന്ന് കുഴൽനാടൻ പറഞ്ഞു.മുൻ അനുഭവം വെച്ച് മഴയെത്തുമ്പോൾ മണ്ണ് ഒഴുകിപ്പോകാതെ നോക്കണം എന്ന് ഉത്തരവിൽ പറയുന്നു. ഡാം കൈകാര്യം ചെയ്യേണ്ട വകുപ്പിന് എന്താണ് മണലിൽ കാര്യം എന്ന ചോദ്യം ഉയർത്തിക്കൊണ്ടാണ് മാത്യു കുഴൽനാടൻ ആരോപണം കടുപ്പിക്കുന്നത്. പ്രളയ മുന്നൊരുക്കത്തിന് പകരം ഇറിഗേഷൻ വകുപ്പ് നടത്തിയത് കരിമണൽ സംരക്ഷിക്കാനുള്ള നടപടികളാണ്. ഇറിഗേഷൻ വകുപ്പിന് എന്താണ് കരിമണലിൽ കാര്യമെന്ന് കുഴൽ നാടൻ ചോദിച്ചു.
2018ലെ പ്രളയം മനുഷ്യനിർമിതമാണെന്നും തോട്ടപ്പള്ളി സ്പിൽവേ ഷട്ടർ തുറക്കാതെ കരിമണൽ ലോബിക്കായി പ്രവർത്തിച്ചുവെന്നുമുള്ള മാത്യു കുഴൽനാടന്റെ ആരോപണങ്ങൾ വീണ്ടും തള്ളി മന്ത്രി കെ കൃഷ്‌ണൻകുട്ടി
തോട്ടപ്പള്ളി സ്‌പിൽവേയുടെ ഷട്ടറുകളെല്ലാം തുറന്നിരുന്നുവെന്നും പിന്നെന്തിന് ആരോപണമെന്നും കെ കൃഷ്‌ണൻകുട്ടി ചോദിച്ചു. തോട്ടപ്പള്ളി സ്‌പിൽവേ വിഷയത്തിൽ നിയമസഭയിൽ ചർച്ച നടന്നിട്ടും എന്തുകൊണ്ട് കുഴൽനാടൻ മിണ്ടാതിരുന്നു?.ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം തെറ്റാണ്. ഇതിനെതിരെ മാത്യു കുഴൽനാടനെതിരെ നിയമ നടപടി സ്വീകരിക്കും. ഇതിൻ്റെ തുടർ നടപടികൾക്കായി കൊച്ചിയിലെ അഭിഭാഷകനുമായി സംസാരിക്കും. സുമേഷ് അച്ചുതന്റെ നിരാഹാരം രാഷ്ട്രീയ പ്രേരിതമാണ്. ജീവിതത്തിൽ ഇതുവരെ താൻ ഒരു അഴിമതി നടത്തിയിട്ടില്ല. മാത്യു കുഴൽനാടനും സുമേഷ് അച്ചുതനും യോജിച്ചുള്ള നീക്കമാണിത്. കോൺഗ്രസ് പാർട്ടിയിലെ ചില ആളുകളാണ് ഇതിന് പിന്നിലെന്നും പാർട്ടി ഒന്നാകെയല്ലെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.

