യേശുക്രിസ്‌തുവിനോട് ഉപമിക്കുന്ന എ.ഐ ചിത്രം പങ്കുവെച്ച് വെട്ടിലായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്.ട്രംപിനെ പിന്തുണക്കുന്ന തീവ്ര മതവിശ്വാസികളിൽ നിന്ന് പോലും കടുത്ത പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ അകൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രം ട്രംപ് നീക്കം ചെയ്തു.യേശുക്രിസ്തു ലാസറിനെ ഉയിർപ്പിച്ചതിനെ അനുകരിക്കുന്നതാണ് ഈ ചിത്രം.നീളൻ കുപ്പായം ധരിച്ച് രോഗിയുടെ മേൽ കൈവെച്ച് അത്ഭുതം പ്രവർത്തിക്കുന്ന ട്രംപാണ് ചിത്രത്തിലുള്ളത്. പശ്ചാത്തലത്തിൽ അമേരിക്കൻ പതാകയും സൈനിക വിമാനങ്ങളും മാലാഖമാരും ഉണ്ട്.
യു.എസ്-ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് മാർപ്പാപ്പയുമായി നിലനിൽക്കുന്ന തർക്കങ്ങൾക്കിടയിലാണ് ഇത്തരമൊരു എ.ഐ ചിത്രം ട്രംപ് പങ്കുവെക്കുന്നത്. അമേരിക്കൻ വംശജനായ പോപ്പ് ലിയോ ഇറാനിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ഈസ്റ്റർ ദിനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പോപ്പിനെതിരെ കടുത്ത ഭാഷയിൽ ട്രംപ് വിമർശനം ഉന്നയിച്ചത്. പോപ്പ് വിദേശനയങ്ങളിൽ വളരെ മോശമാണെന്നും കുറ്റകൃത്യങ്ങൾ തടയുന്നതിൽ പരാജയമാണെന്നും ട്രംപ് ആരോപിച്ചു.
അതേസമയം, ട്രംപ് ഭരണകൂടത്തെയോ സുവിശേഷ സത്യങ്ങൾ തുറന്നു പറയുന്നതിനെയോ താൻ ഭയപ്പെടുന്നില്ലെന്ന് മാർപ്പാപ്പ ട്രംപിന് മറുപടി നൽകിയിരുന്നു. ട്രംപിനെ സാധാരണയായി പിന്തുണക്കാറുള്ള റിപ്പബ്ലിക്കൻ ഗ്രൂപ്പുകളിൽ നിന്നും കായിക താരം റൈലി ഗെയിൻസിനെപ്പോലുള്ളവരിൽ നിന്നും രൂക്ഷമായ പ്രതികരണങ്ങളാണ് ട്രംപിന് നേരെ ഉണ്ടായത്. ‘ദൈവത്തെ പരിഹസിക്കരുത്, അല്പം വിനയം ട്രംപിന് ഗുണകരമാകും’ എന്ന് റൈലി ഗെയിൻസ് എക്സിൽ കുറിച്ചു. ‘ഇത് വലിയ ദൈവനിന്ദ ആണെന്നാണ്’ റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി യൂത്ത് കൗൺസിൽ മുൻ കോ-ചെയർമാൻ ബ്രിലിൻ ഹോളിഹാൻഡ് പ്രതികരിച്ചത്.
ജനരോഷം ശക്തമായി എന്ന ബോധ്യപ്പെട്ടതോടെ ആണ് ട്രംപ് പോസ്റ്റ് പിൻവലിച്ചത്.

