ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ.ഇന്നലെ ഉച്ചക്ക് 12 ന് ഹൈക്കമാൻഡ് പ്രഖ്യാപനത്തിനു ശേഷം നിയമസഭാ കക്ഷി യോഗം ചേർന്ന് വിഡി സതീശനെ നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ ഗവർണറെ കാണാൻ സതീശൻ പുറപ്പെടുകയും സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് രാത്രി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്.ക്ഷേത്രം അധികൃതർ അദ്ദേഹത്തെ സ്വീകരിച്ചു.തുടർന്ന് അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭവനത്തിലെത്തി.വൈകുന്നേരം ആന്‍റണിയേയും സുധീരനേയും വീട്ടിലെത്തി കണ്ടിരുന്നു.
കേരളത്തിൽ മുഴുവൻ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. 21ന് നിയമസഭ ചേരുമ്പോള്‍ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യും. മുഴുവൻ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം. മുഴുവൻ മന്ത്രിസഭാംഗങ്ങളെയും തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനിക്കാനാണ് ശ്രമം.
21 അംഗ മന്ത്രി സഭയിൽ കോൺഗ്രസിന് 12 മന്ത്രിമാർ വരെയുണ്ടാകുമെന്നാണ് സൂചന. മുസ്ലിം ലീഗിന് അഞ്ച് മന്ത്രി സ്ഥാനങ്ങളുണ്ടാകും. കേരള കോൺഗ്രസ്, ആർ.എസ്.പി, സി.എം.പി, കേരള കോൺഗ്രസ് ജേക്കബ് എന്നിവർക്ക് ഓരോ മന്ത്രിമാരെ വരെ കിട്ടും. ഏഴ് സീറ്റുള്ള കേരള കോൺഗ്രസ് മന്ത്രി സ്ഥാനത്തിന് പുറമേ ചീഫ് വിപ്പ് പദവിയോ മറ്റൊരു കാബിനറ്റ് റാങ്കുള്ള പദവിയോ നൽകിയേക്കും. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികൾ കോൺഗ്രസിൽ നിന്നാകും.മുന്നണിയിലെ അസോസിയേറ്റ് അംഗങ്ങളായി തുടരുന്ന കെ.കെ രമ (ആർ.എം.പി), മാണി സി.കാപ്പൻ (കെ.ഡി.പി) എന്നിവർക്ക് മന്ത്രി സ്ഥാനങ്ങൾക്ക് സാധ്യതയില്ല. എന്നാൽ ടേം വ്യവസ്ഥയിൽ ഇവരെ ഉൾപ്പെടുത്തുന്ന കാര്യവും ചർച്ചയിൽ പരിഗണിക്കുന്നുണ്ട്. വെള്ളിയാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തോടെ മന്ത്രിസഭ രൂപവത്കരണത്തിൽ പ്രാഥമിക ധാരണയാകുമെന്നാണ് സൂചന. കോൺഗ്രസിൽ നിന്ന് സണ്ണി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.മുരളീധരൻ, പി.സി.വിഷ്ണുനാഥ്, എം. ലിജു, ചാണ്ടി ഉമ്മൻ, എം.വിൻസെന്റ്, ബിന്ദുകൃഷ്ണ, ഷാനിമോൾ ഉസ്മാൻ, ടി.സിദ്ദിഖ്, എ.പി.അനിൽകുമാർ, എൻ.ശക്തൻ, റോജി എം.ജോൺ, മാത്യു കുഴൽനാടൻ, വി.ടി. ബൽറാം, ടി.ജെ. വിനോദ്, അഡ്വ.കെ. പ്രവീൺകുമാർ, കെ. ജയന്ത്, സജീവ് ജോസഫ് തുടങ്ങിയ പേരുകളാണ് ചർച്ചകളിലുള്ളത്.

