നീറ്റ് യുജി പരീക്ഷക്ക് പ്രായപരിധി നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ നീക്കം. പരീക്ഷാർഥികൾക്ക് നൽകുന്ന അവസരവും വെട്ടിച്ചുരുക്കും. ഇന്നലെ ചേർന്ന പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിന് ശേഷമാണ് കേന്ദ്ര നീക്കം. വിശദമായ കൂടിയാലോചനക്ക് ശേഷമായിരിക്കും പ്രായപരിധി നിശ്ചയിക്കുക. അടുത്തവർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളിലേക്കുള്ള ഘട്ടങ്ങളായുള്ള മാറ്റത്തോടൊപ്പം ഈ നടപടികളും നടപ്പിലാക്കുമെന്നും, രാധാകൃഷ്ണൻ കമ്മിറ്റിയുടെ ശിപാർശകളിൽ നിന്നുള്ള പരിഷ്കരണങ്ങളുടെ അടുത്ത ഘട്ടമാണ് ഇതെന്നും സർക്കാർ, പാർലമെന്ററി സമിതിയെ അറിയിച്ചു. നിലവിൽ നീറ്റ്-യുജി പരീക്ഷയ്ക്ക് പരമാവധി പ്രായപരിതിയോ എഴുതാവുന്ന തവണകളുടെ എണ്ണത്തിലോ യാതൊരു നിയന്ത്രണവുമില്ല. പരീക്ഷ എഴുതാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 17 വയസായിരിക്കണം എന്നത് മാത്രമാണ് ഒരേയൊരു യോഗ്യതാ മാനദണ്ഡം. എഴുതാവുന്ന തവണകളുടെ എണ്ണത്തിൻ്റെയും പ്രായത്തിന്റെയും പരിധി നിശ്ചയിക്കൽ, കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ രീതിയിലേക്കുള്ള മാറ്റം, ഒന്നിലധികം സെഷനുകളായും ഘട്ടങ്ങളായും പരീക്ഷ നടത്തുക എന്നീ മൂന്ന് പരിഷ്കാരങ്ങൾ ആരോഗ്യ മന്ത്രാലയവുമായി കൂടിയാലോചിച്ച് നടപ്പിലാക്കേണ്ട ദീർഘകാല നടപടികളായി പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിച്ചു. നീറ്റ്-യുജി പരീക്ഷ അടുത്ത വർഷം മുതൽ ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറുമെന്ന് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ മെയ് 15ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം, വിഷയത്തിൽ പാർലമെന്ററി സമിതി യോഗത്തിൽ തർക്കങ്ങൾ ഉടലെടുത്തു. പരീക്ഷയുമായി ബന്ധപ്പെട്ട് ചോർച്ച എന്ന വാക്ക് ഉപയോഗിക്കുന്നതിനെ ബിജെപി എംപിമാർ എതിർത്തു. യോഗ നടപടികളിലും മൂന്ന് ദിവസം മുമ്പ് വിതരണം ചെയ്ത അജണ്ടയിലും ഈ വാക്ക് ഉൾപ്പെടുത്തിയതിനെയും അവർ ചോദ്യം ചെയ്തു. ഇതിനെ പ്രതിപക്ഷാംഗങ്ങൾ ശക്തമായി എതിർത്തു. കോൺഗ്രസ് എംപി ദിഗ്‌വിജയ് സിംഗ് അധ്യക്ഷനായ ഈ 31 അംഗ സമിതിയിൽ 17 ബിജെപി അംഗങ്ങളും, നാല് കോൺഗ്രസ് അംഗങ്ങളും, മൂന്ന് സമാജ്‌വാദി പാർട്ടി അംഗങ്ങളും, രണ്ട് തൃണമൂൽ കോൺഗ്രസ് അംഗങ്ങളും, ഡിഎംകെ, എൻസിപി-എസ്പി എന്നിവരിൽ നിന്ന് ഓരോ അംഗം വീതവുമുണ്ട്.

