മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ ഡ്യൂട്ടി ഡോക്ടറെ സസ്പെൻഡ് ചെയ്തു.ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർമാരുടെ അവഗണനയാണ് പുഴുവരിക്കാൻ കാരണമായതെന്നും ഡ്രസ് ചെയ്ത മുറിവ് കൃത്യമായ ഇടവേളയില്‍ പരിശോധിക്കാനോ പുതുതായി ഡ്രസ് ചെയ്യാനോ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവർ തയ്യാറായില്ലെന്നുമാണ് അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി. അതിന് പിന്നാലെയാണ് ഡ്യൂട്ടി ഡോക്ടറെ സസ്പെൻഡ് ചെയ്ത് ഉത്തരവായത്. വിശദമായ അന്വേഷണത്തിന് വീണ്ടും ഉന്നതതല സമിതിയെ നിയോഗിക്കും.
അതേസമയം കഴിഞ്ഞ ദിവസമാണ് ബൈക്ക് അപകടത്തെ തുടർന്ന് ശസ്ത്രക്രിയ നടത്തിയ ആളുടെ കാലില്‍ പുഴുവരിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. കഴിഞ്ഞ മാസം 28-നാണ് പാരിപ്പളളി സ്വദേശി രാജേന്ദ്രപ്രസാദിന് ബൈക്ക് അപകടത്തില്‍ പരുക്കേറ്റത്. തുടർന്ന് കാലില്‍ കമ്പിയിട്ടു. അഞ്ച് ദിവസമായി ഐസിയുവിലായിരുന്ന രാജേന്ദ്ര പ്രസാദിനെ വാർഡിലേക്ക് മാറ്റിയപ്പോഴാണ് കാലില്‍ പുഴുവരിക്കുന്നത് ബന്ധുക്കള്‍ കണ്ടത്. രാത്രി ഏഴുമണി വരെ ആരും തിരിഞ്ഞുപോലും നോക്കിയില്ലെന്നും കുടുംബം ആരോപിച്ചു. കുടുംബം ബഹളം വെച്ചതോടെ വീണ്ടും ഐസിയുവിലേക്ക് മാറ്റി. രോഗി വേദന കൊണ്ട് പുളഞ്ഞിട്ടും വാർഡിലെ ജീവനക്കാർ കാര്യമാക്കിയില്ല എന്നും ആരോപണമുയർന്നു.തുടർന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ വിഷയം അന്വേഷിക്കാൻ പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു.

