വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ചിരുന്ന കാലയളവില്‍ കൃത്രിമ ഗർഭധാരണത്തിലൂടെ ജനിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് ഉള്‍പ്പെടുത്താൻ ഹൈക്കോടതി ഉത്തരവ്.പത്തനംതിട്ട പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിനോട് 30 ദിവസത്തിനുള്ളില്‍ പുതിയ സർട്ടിഫിക്കറ്റ് നല്‍കാനാണ് കോടതി നിർദ്ദേശിച്ചത്. തമിഴ്നാട്ടില്‍ താമസിക്കുന്ന കോട്ടയം, കാസർകോട് സ്വദേശികളായ ദമ്പതികളുടെ ഹർജിയിലാണ് സുപ്രധാന വിധി.
വിവാഹിതരല്ലാതെ ഒരുമിച്ച് താമസിച്ചിരുന്ന കാലയളവില്‍ 2012-ലാണ് ദമ്പതികള്‍ക്ക് കുട്ടി ജനിച്ചത്. അന്ന് വിവാഹിതരല്ലാത്തതിനാല്‍ സിംഗിള്‍ മദറിന്റെ പേരിലാണ് ജനന രജിസ്ട്രേഷൻ നടത്തിയത്. പിന്നീട് 2018-ല്‍ ഇവർ നിയമപരമായി വിവാഹം കഴിച്ചു. ഇതിനുശേഷം കുട്ടിയുടെ പിതൃത്വം സ്ഥിരീകരിച്ച് കുടുംബ കോടതി ഉത്തരവ് നേടുകയും ആധാർ കാർഡ് ഉള്‍പ്പെടെയുള്ള രേഖകളില്‍ പിതാവിന്റെ പേര് ചേർക്കുകയും ചെയ്തു. എന്നാല്‍, ജനന സർട്ടിഫിക്കറ്റില്‍ മാറ്റം വരുത്താൻ സാധിക്കില്ലെന്ന പഞ്ചായത്തിന്റെ നിലപാടിനെത്തുടർന്നാണ് ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
കുട്ടിയുടെ ഭാവിയും സാമൂഹിക അന്തസ്സും പരിഗണിച്ച് കോടതി തന്റെ പ്രത്യേക അധികാരം വിനിയോഗിക്കുകയാണെന്ന് വിധിയില്‍ വ്യക്തമാക്കി. നിയമത്തിന്റെയും ചട്ടങ്ങളുടെയും വാച്യാർത്ഥത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ മാനുഷികമായ സമീപനം അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. ചാള്‍സ് ഡിക്കൻസിന്റെ ‘ഒലിവർ ട്വിസ്റ്റ്’ എന്ന കൃതിയിലെ വരികള്‍ ഉദ്ധരിച്ചുകൊണ്ട്, നിയമവ്യവസ്ഥകള്‍ക്ക് മാനുഷിക വ്യാഖ്യാനം നല്‍കേണ്ടത് അത്യാവശ്യമാണെന്ന് കോടതി ഓർമ്മിപ്പിച്ചു.

