സംസ്ഥാനത്തുണ്ടാകുന്ന എല്ലാ വലിയ വാഹനാപകടങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്താൻ പ്രത്യേക ‘അപകടാനന്തര അന്വേഷണസംഘം’ രൂപീകരിക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്.ഗതാഗത മന്ത്രി സി.പി ജോണിന്റെ നിർദേശപ്രകാരമാണ് തീരുമാനം.റോഡപകടങ്ങളുടെ യഥാർഥ കാരണം കണ്ടെത്തി പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ പ്രത്യേക ടീം രൂപീകരിക്കും.മൂന്നുപേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ കൊട്ടാരക്കര ടിപ്പർ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഗതാഗത മന്ത്രി അടിയന്തരമായി ഇത്തരമൊരു നിർദേശം നൽകിയത്.വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ കേവലമൊരു പ്രാഥമിക അന്വേഷണത്തിൽ മാത്രം ഒതുങ്ങാതെ, അപകടത്തിലേക്ക് നയിച്ച ശാസ്ത്രീയവും സാങ്കേതികവുമായ കാരണങ്ങൾ കണ്ടെത്തുകയാണ് പുതിയ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

