വീര്യം കുറഞ്ഞ മദ്യത്തിന് നികുതിഘടന നിശ്ചയിച്ച യുഡിഎഫ് സർക്കാരിൻ്റെ തീരുമാനത്തിനെതിരെ വിവിധയിടങ്ങളിൽ ഡിവൈഎഫ്ഐ നടത്തിയ സമരം അക്രമാസക്‌തമായി.കൊച്ചിയിൽ കണയന്നൂർ താലൂക്ക് ഓഫിസിലേക്കാണ് മാർച്ച് നടന്നത്. ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട്ട് മുതലക്കുളത്തുനിന്ന് ജിഎസ്‌ടി ഓഫിസ് വരെയാണ് പ്രതിഷേധം നടന്നത്. ബാരിക്കേഡിനു മുകളിൽ പ്രവർത്തകർ ഡിവൈഎഫ്ഐ കൊടിനാട്ടി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടന്നു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. തൃശൂർ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പിരിച്ചു വിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ കലക്‌ടറേറ്റ് മാർച്ചിനിടെ പൊലീസിൻ്റെ ബാരിക്കേഡ് തകർക്കാൻ ശ്രമമുണ്ടായി. ഇഎംഎസ് സ്റ്റേഡിയത്തിൽനിന്ന് തുടങ്ങിയ പ്രകടനം ഉച്ചയ്ക്ക് കലക്ടറേറ്റിലെത്തി. കലക്ടറേറ്റ് അങ്കണത്തിലേക്ക് ചാടിക്കയറിയ ചില ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പൊലീസ് ജല പീരങ്കി പ്രയോഗിച്ചില്ല. ബാരിക്കേഡ് വച്ച് തടഞ്ഞെങ്കിലും സമരം തുടങ്ങി 20 മിനിറ്റ് കഴിഞ്ഞപ്പോൾ ബാരിക്കേഡിൻ്റെ ഒരു ഭാഗത്തുകൂടി പ്രവർത്തകരെ അകത്ത് പ്രവേശിക്കാൻ പൊലീസ് അനുവദിച്ചു. മലപ്പുറത്ത് പ്രതിഷേധത്തിനിടെ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ഫ്ലെക്‌സ് ബോർഡുകൾ പ്രതിഷേധക്കാർ വലിച്ചു കീറി. സിവിൽ സ്‌റ്റേഷനിലേക്കായിരുന്നു മാർച്ച്

