യുഎസും ഇറാനും തമ്മില്‍ ആക്രമണങ്ങള്‍ നിർത്തിവെക്കാനും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കങ്ങളില്‍ ചർച്ചകള്‍ പുനരാരംഭിക്കാനും ധാരണയായതായി റിപ്പോർട്ട്.ഇരുവിഭാഗവും തമ്മില്‍ അടുത്തിടെയുണ്ടായ പരസ്പര വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കാൻ സഹായിക്കുന്നതാണ് ഈ പുതിയ നീക്കം. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ചൊവ്വാഴ്ച ഖത്തറില്‍ വെച്ച് ചർച്ച നടത്താൻ പദ്ധതിയിടുന്നതായി മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടില്‍ പറയുന്നു.
ഹോർമുസ് കടലിടുക്കില്‍ വ്യാഴാഴ്ച ഒരു ചരക്ക് കപ്പലിന് നേരെ ഇറാന്റെ ആക്രമണം ഉണ്ടായതിനെത്തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇരുവിഭാഗവും ശക്തമായ ആക്രമണ പ്രത്യാക്രമണങ്ങള്‍ നടത്തിവരികയായിരുന്നു. ജൂണ്‍ 17 ന് ഉണ്ടാക്കിയ താല്‍ക്കാലിക വെടിനിർത്തല്‍ കരാർ ഇരുപക്ഷവും ലംഘിച്ചതായി പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാൻ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇറാൻ കരാർ പാലിച്ചില്ലെങ്കില്‍ ഇറാന്റെ നേതൃത്വത്തെ തുടച്ചുനീക്കുമെന്നും യുഎസ് സൈനികമായി ഈ ദൗത്യം പൂർത്തിയാക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇറാന്റെ ഈ ആക്രമണം. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന സമാഹരണ പാതയായ ഹോർമുസ് കടലിടുക്ക് തർക്കങ്ങളെത്തുടർന്ന് ഇറാൻ അടച്ചിട്ടിരിക്കുകയാണ്.
അതേസമയം, ലബനാനിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പായ ഹിസ്ബുല്ലയുടെ ഭൂഗർഭ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ തെക്കൻ ലബനാനില്‍ ഇസ്റാഈല്‍ വീണ്ടും വ്യോമാക്രമണം നടത്തി. വെള്ളിയാഴ്ച ലബനാനുമായി ഉണ്ടാക്കിയ താല്‍ക്കാലിക വെടിനിർത്തല്‍ കരാറിന് ശേഷമാണ് ഇസ്റാഈല്‍ ശനിയാഴ്ചയും ഞായറാഴ്ചയും ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ വീണ്ടും ആക്രമണം നടത്തിയത്. വിശാലമായ സമാധാന കരാർ നിലനില്‍ക്കണമെങ്കില്‍ ഈ ആക്രമണങ്ങള്‍ അവസാനിക്കണമെന്ന് ഇറാൻ ആവശ്യപ്പെടുന്നു.

