ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ എ.ഡി.ജി.പി ശ്രമിച്ചെന്നതില്‍ നടപടി വൈകുന്നതില്‍ സാങ്കേതിക വാദങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻകേസില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നല്‍കിയിട്ടും എ.ഡി.ജി.പിക്കെതിരെ നടപടിയുണ്ടാകാത്തതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചു. നടപടികള്‍ പൂർത്തിയാകുമ്പോള്‍ മാധ്യമങ്ങള്‍ അറിഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു
എസ്.ഐ.ടി സമർപ്പിച്ച റിപ്പോർട്ട് നിലവില്‍ സംസ്ഥാന പോലീസ് മേധാവിയുടെ പരിഗണനയിലാണെന്നാണ് മുഖ്യമന്ത്രി നല്‍കിയ വിശദീകരണം. ആഭ്യന്തരമന്ത്രിക്കോ മുഖ്യമന്ത്രിക്കോ റിപ്പോർട്ട് ഇതുവരെ ഔദ്യോഗികമായി ലഭിച്ചിട്ടില്ല. കയ്യില്‍ കിട്ടാത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്കും ആഭ്യന്തരവകുപ്പിനും നടപടിയെടുക്കാൻ കഴിയില്ലെന്നും സതീശൻ ന്യായീകരിച്ചു.
കേസില്‍ പല കാരണങ്ങള്‍ കൊണ്ടും പലർക്കും പലതരത്തിലുള്ള ധൃതിയും ഉണ്ടാകാമെന്നും എന്നാല്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചേ മുന്നോട്ടുപോകാൻ കഴിയൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നടപടിയെടുക്കേണ്ടത് മാധ്യമങ്ങളല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.സംസ്ഥാനത്ത് അതിവേഗ റെയില്‍ പദ്ധതി നിലവിലുള്ള രൂപത്തില്‍ ഏറ്റെടുക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. റിപ്പോർട്ട് പൂർണ്ണമല്ലെന്നാണ് വിദഗ്ധ സമിതി അറിയിച്ചിരിക്കുന്നത്. സാമ്പത്തിക സാധ്യതകളെക്കുറിച്ചോ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചോ പഠനം നടത്താത്തതിനാല്‍ പ്രാരംഭ ഘട്ടത്തില്‍ ഭൂതല നിർമ്മാണങ്ങളിലേക്ക് കടക്കരുതെന്ന് സമിതി ശുപാർശ ചെയ്തതായും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. ചരക്ക് ഗതാഗത സാധ്യതയും ബദല്‍ മാർഗ്ഗങ്ങളും പഠിച്ച ശേഷമേ വിശദമായ പദ്ധതി രേഖ തയ്യാറാക്കൂ.
ഭരണനിർവഹണം വേഗത്തിലാക്കാൻ ‘ഡാറ്റാ ഡ്രൈവൻ’ ഭരണത്തിലേക്കും പ്രോജക്‌ട് മാപ്പിങ് സംവിധാനത്തിലേക്കും സർക്കാർ മാറും. 2027-ലെ പത്മ പുരസ്കാരങ്ങള്‍ക്കുള്ള നാമനിർദ്ദേശം കേന്ദ്രത്തിന് സമർപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. വിവാദങ്ങള്‍ക്കിടയാക്കിയ സർക്കാർ പ്ലീഡർമാരുടെ നിയമനം ഇന്ത്യൻ ലോയേഴ്സ് കോണ്‍ഗ്രസ് നല്‍കിയ ശുപാർശയുടെയും പശ്ചാത്തല പരിശോധനയുടെയും അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.അതേസമയം, ഹിന്ദു ഐക്യവേദി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെ മുഖ്യമന്ത്രി സതീശൻ ന്യായീകരിച്ചു. നിവേദനം നല്‍കാൻ അനുമതി ചോദിച്ചതിനാലാണ് അവരെ കണ്ടതെന്നും താൻ എല്ലാവരുടെയും മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ ചെയ്തതുപോലെ ഒളിച്ചല്ല ഞാൻ ചെയ്തത്. മറ്റൊരു കാറില്‍ മാസ്കറ്റ് ഹോട്ടലില്‍ പോയി രഹസ്യമായല്ല അവരെ കണ്ടത് എന്ന് വിമർശനങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി തുറന്നടിച്ചു. എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ലെന്ന വാർത്തകള്‍ തള്ളിയ മുഖ്യമന്ത്രി, ബജറ്റ് സമയത്ത് അദ്ദേഹം വിളിച്ചിരുന്നുവെന്നും തിരിച്ചുവിളിച്ച് സംസാരിച്ചിരുന്നുവെന്നും വ്യക്തമാക്കി.

