പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തെ പിന്തുണയ്ക്കാത്തത് എന്തെന്ന ചോദ്യം അപ്രസക്തമെന്ന് അഭിജീത് ദിപ്കെ.പകരം പ്രധാനമന്ത്രി മിണ്ടാത്തതും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഇപ്പോഴും തുടരുന്നതും എന്തുകൊണ്ടെന്ന് ചോദിക്കണമെന്ന് ദിപ്കേ ആവശ്യപ്പെട്ടു. അധികാരത്തിലുള്ളവരുടെ ഉത്തരവാദിത്വം ഓർമ്മിപ്പിക്കുകയാണ് വേണ്ടത്. യഥാർത്ഥ വിഷയത്തില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള പ്രചാരണം തള്ളണമെന്നും ദീപ്കേ പറഞ്ഞു. പ്രതിപക്ഷത്തെ വിവിധ പാർട്ടികളിലെ നേതാക്കള്‍ കൂട്ടത്തോടെ ജന്തർ മന്തറില്‍ എത്തി പിന്തുണ അറിയിച്ചിട്ടും രാഹുല്‍ ഗാന്ധി സമരത്തെ കുറിച്ച് ഒന്നും പറയാത്തത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചർച്ചയായതിന് പിന്നാലെയാണ് അഭിജീത് ദിപ്കെയുടെ പ്രതികരണം.
ദില്ലിയില്‍ നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചക്കെതിരായ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തില്‍ പങ്കുചേർന്ന് സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 17 ദിവസം പിന്നിട്ടു. വാങ്ചുക്കിന്റെയും മറ്റ് പ്രതിഷേധക്കാരുടെയും ആരോഗ്യനില ഗുരുതരമായി തുടരുന്നത് വലിയ ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. സമരം ശക്തമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍, നിരവധി രാഷ്ട്രീയ-സാമൂഹിക പ്രമുഖർ സമരത്തിന് പിന്തുണയുമായി രംഗത്തെത്തുകയും വിഷയത്തില്‍ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സമരക്കാരുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് നിരാഹാര സമരം തല്‍ക്കാലം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് എഴുത്തുകാരി അരുന്ധതി റോയ്, അഭിനേതാക്കളായ നസീറുദ്ദീൻ ഷാ, രത്ന പഥക് ഷാ, സാമ്പത്തിക ശാസ്ത്രജ്ഞ ജയതി ഘോഷ് എന്നിവർ ചേർന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കി.

