ലൈംഗിക കുറ്റകൃത്യ കേസുകളില്‍ പുതിയ നിർദേശവുമായി സുപ്രീം കോടതി .ഇത്തരം കേസുകള്‍ പരിഗണിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ദേശീയ ജുഡീഷ്യല്‍ അക്കാദമി കമ്മിറ്റി റിപ്പോർട്ട് സുപ്രീം കോടതിയുടെയും എല്ലാ ഹൈക്കോടതികളുടെയും വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യണമെന്നാണ് നിർദ്ദേശം.ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് 2025 മാർച്ചിലെ അലഹബാദ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ നിർദേശം.
പെണ്‍കുട്ടിയുടെ പാന്റിന്റെ നൂല്‍ വലിക്കുകയും മാറിടത്തില്‍ പിടിക്കുകയും ചെയ്യുന്നത് ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. കേസില്‍ പിന്നീട് സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. സ്ത്രീയുടെ വസ്ത്രമഴിക്കുകയും മാറിടത്തില്‍ അമർത്തുകയും ചെയ്യുന്നത് ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്ന പാട്‌ന ഹൈക്കോടതിയുടെ ജൂലായ് ഒൻപതിലെ വിധിയും സുപ്രീം കോടതി പുതിയ മാർഗനിർദേശത്തിനായി പരിഗണിച്ചു.കേസുകളില്‍ ജഡ്‌ജിമാർ ഗവേഷണം നടത്തേണ്ടതുണ്ടെന്ന് പാട്‌ന ഹൈക്കോടതി ഉത്തരവിനെ ഉദ്ദരിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ജീവനക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. എല്ലാ കോടതികളും ഹാൻഡ്‌ബുക്കില്‍ അടങ്ങിയിരിക്കുന്ന നിർദേശങ്ങള്‍ പാലിക്കണം. എഫ് ഐ ആർ രജിസ്റ്റർ ചെയ്യുമ്പോഴും കുറ്റപത്രം സമർപ്പിക്കുമ്പോഴും എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഹാൻഡ്‌ബുക്കുകളിലെ നിർദേശങ്ങള്‍ പാലിക്കാൻ സംസ്ഥാന സർക്കാരുകള്‍ ആവശ്യപ്പെടണം. ഇതുസംബന്ധിച്ച് ഒരു വിധിന്യായവും താമസിയാതെ അപ്‌ലോഡ് ചെയ്യുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

