മാതാപിതാക്കളുടെ സിബിൽ (CIBIL) സ്‌കോർ കുറവാണെന്ന കാരണത്താൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. ബാങ്കുകൾ എടുത്ത തീരുമാനം പൂർണമായും നിയമപരമാണെന്ന് വ്യക്തമാക്കിയ കോടതി, വായ്പ നിഷേധിച്ചതിനെതിരെ ഒരുകൂട്ടം ബിരുദ വിദ്യാർഥികൾ സമർപ്പിച്ച ഹർജി തള്ളി.വായ്പകൾ അനുവദിക്കുമ്പോൾ സഹ-അപേക്ഷകരുടെ (Co-applicants) മുൻകാല ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.സാധാരണയായി വിദ്യാർഥികൾ വിദ്യാഭ്യാസ വായ്പയ്ക്കായി അപേക്ഷിക്കുമ്പോൾ മാതാപിതാക്കളെയാണ് സഹ-അപേക്ഷകരാക്കുന്നത്.അതുകൊണ്ട് മാതാപിതാക്കളുടെ ക്രെഡിറ്റ് സ്‌കോർ കുറവാണെങ്കിൽ വായ്പ അനുവദിക്കാനാകില്ലെന്ന ബാങ്കുകളുടെ നിലപാട് ന്യായമാണെന്നും കോടതി വ്യക്തമാക്കി.

