സർക്കാർ അധികാരമേറ്റതിനുശേഷമുള്ള ആദ്യ യുഡിഎഫ് യോഗം നാളെ.സർക്കാർ രൂപവത്കരിച്ചശേഷം ഇതുവരെ മുന്നണി യോഗം ചേരാത്തത്തില്‍ പല ഘടകകക്ഷികളും അതൃപ്തി അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് യുഡിഎഫ് യോഗം വിളിച്ചത്. ക്ലിഫ് ഹൗസിലാണ് യോഗം. വിവാദ വിഷയങ്ങള്‍ മാത്രമല്ല, സർക്കാരിന്റെ നൂറുദിന പദ്ധതി നടത്തിപ്പും പുരോഗതിയും ചർച്ച ചെയ്യും.ബോർഡ്-കോർപറേഷനുകളിലെ സ്ഥാനവിഭജനവും നിയമനങ്ങളും, ഘടകകക്ഷി മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനങ്ങള്‍ക്കുള്ള അനുമതിയിലെ കാലതാമസം, വിവിധ കമ്മീഷനുകളിലേക്കുള്ള നിയമനങ്ങള്‍, അക്കാദമിക സമിതികളിലേക്ക് പ്രതിനിധികളെ നിശ്ചയിക്കല്‍ എന്നിങ്ങനെ മുന്നണിക്കുള്ളില്‍ ധാരണയാകേണ്ട കാര്യങ്ങളേറെയുണ്ട്.പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫ് എടുക്കുന്ന നിലപാട് നിർണായകമായിരിക്കും. നയപരമായ കാര്യങ്ങള്‍ക്കൊപ്പം ഭരണത്തിന്റെ ഭാഗമായി ലഭിക്കുന്ന പദവികളുടെ വിഭജനവും തീരുമാനമാകാനുണ്ട്. ഈ പദവികള്‍ സംബന്ധിച്ച് നിലവില്‍ യുഡിഎഫില്‍ ഒരു ഫോർമുലയുണ്ട്. അത് അടിസ്ഥാനമാക്കി പദവികള്‍ വീതംവയ്ക്കും. ഇതില്‍ തീരുമാനമുണ്ടാക്കാനുള്ള ഉഭയകക്ഷി ചർച്ചയ്ക്കായി ഉപസമിതിയെ നിയോഗിച്ചേക്കും.
എല്‍ഡിഎഫ് സർക്കാരിന്റെകാലത്ത് പുതുതായി രൂപവത്കരിച്ച സ്ഥാപനങ്ങളിലെ പദവികളും വിഭജിച്ചുനല്‍കും. വിവിധ സ്ഥാപനങ്ങളില്‍ നിയമിക്കാവുന്ന സ്ഥാനങ്ങള്‍ സംബന്ധിച്ച് ഏകദേശ കണക്കെടുപ്പ് നടത്തിയിരുന്നു. ചില സ്ഥാപനങ്ങളിലേക്ക് നിയമനം നടക്കുകയും ചെയ്തു.വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയുമായി ബന്ധപ്പെട്ട വിഷയം യുഡിഎഫില്‍ ചർച്ചചെയ്യുമെന്നും സഖ്യകക്ഷികളുമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, ഇതില്‍ അന്തിമ തീരുമാനം മുന്നണി ചർച്ചകള്‍ക്കുശേഷമേ ഉണ്ടാകൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മദ്യത്തിനുപുറമേ പ്രിയദർശിനി സൗജന്യബസ് യാത്രയുടെ പുരോഗതിയും ചർച്ചയാകും. ഇതിലുണ്ടാകേണ്ട മാറ്റത്തക്കുറിച്ചും ചർച്ചയുണ്ടാകാൻ സാധ്യതയുണ്ട്.

