മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ .ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർ എല്ലാ ദിവസവും ഡ്യൂട്ടി ആരംഭിക്കുന്നതിന് മുമ്പ് കൈവശമുള്ള വ്യക്തിഗത പണത്തിന്റെ വിവരം രേഖപ്പെടുത്തുന്നത് നിർബന്ധമാക്കി.ഡ്രൈവിങ് ടെസ്റ്റുകളിൽ അനധികൃത ഇടപെടലുകൾ ഒഴിവാക്കുന്നതിനായി ഉദ്യോഗസ്ഥർക്കും അപേക്ഷകർക്കും മാത്രമായി നിശ്ചയിച്ചിട്ടുള്ള സ്ഥലത്തേക്ക് ഡ്രൈവിങ് സ്കൂൾ ഉടമകളെയോ ഇൻസ്ട്രക്ടർമാരെയോ ജീവനക്കാരെയോ പ്രവേശിപ്പിക്കരുതെന്നും സർക്കുലറിൽ നിർദേശമുണ്ട്. അപേക്ഷകർക്കായി അനുവദിച്ച സ്ഥലത്തിന് പുറത്തായിരിക്കണം മറ്റ് എല്ലാവരും നിൽക്കേണ്ടത്.പ്രൊഫഷണലിസത്തിന്റെ കുറവ്, ഫീൽഡ് ഡ്യൂട്ടിയിലെ അനുചിത പെരുമാറ്റം, ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കാത്തത്, ഡ്രൈവിങ് ടെസ്റ്റുകളിലെ അനധികൃത ഇടപെടൽ, സേവന വിതരണത്തിലെ സുതാര്യതക്കുറവ് തുടങ്ങിയ പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയത്.ഫീൽഡ് ഡ്യൂട്ടിക്ക് മുമ്പ് ഉദ്യോഗസ്ഥർ കൈവശമുള്ള പണത്തിന്റെ വിവരം ടെസ്റ്റ് ഷീറ്റിലോ ‘പ്രൈവറ്റ് ക്യാഷ് ഡിക്ലറേഷൻ’ രജിസ്റ്ററിലോ രേഖപ്പെടുത്തണം. കൂടാതെ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിലും മറ്റ് ഫീൽഡ് ഡ്യൂട്ടി സ്ഥലങ്ങളിലും ആർടിഒമാർ മിന്നൽ പരിശോധന നടത്തണമെന്നും, ഏതെങ്കിലും തരത്തിലുള്ള വീഴ്ച കണ്ടെത്തിയാൽ ഉടൻ ഗതാഗത കമ്മീഷണറെ അറിയിക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.

