വിവാദ വ്യവസ്ഥകളിൽ ഇളവു വരുത്തി വിദേശ സംഭാവന നിയന്ത്രണ നിയമം ഭേദഗതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ വീണ്ടും കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീക്കം.ബിൽ 12ന് ചർച്ചയെടുക്കുമെന്നാണു വിവരം. പാർലമെൻ്റിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മിസോറം മുഖ്യമന്ത്രി ലാൽഡുഹോമയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബില്ലിലെ വ്യവസ്ഥകൾക്കു മുൻകാല പ്രാബല്യമുണ്ടാകില്ലെന്നു കേന്ദ്രമന്ത്രി അറിയിച്ചതായും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
നിശ്ചിത സമയപരിധിക്കുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കി ലഭിക്കാതിരി ക്കുകയോ റദ്ദായ ലൈസൻസ് പുനഃസ്ഥാപിക്കപ്പെടാതിരിക്കുകയോ ചെയ്താൽ സംഭാവന ഉപയോഗിച്ചു വികസിപ്പിച്ച ആസ്തികൾ കേന്ദ്ര സർക്കാരിനു സ്ഥിരമായി ഏറ്റെടുക്കാമെന്ന ബില്ലിലെ വ്യവസ്ഥയ്ക്കെതിരെയാണു കൂടുതൽ പ്രതിഷേധം ഉയർന്നിരുന്നത്. ഈ വ്യവസ്ഥയിൽ ഇളവു കൊണ്ടുവരാനാണ് കേന്ദ്രം ആലോചിക്കുന്നത്.സിബിസിഐ, നാഷനൽ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം, ജോയിൻ്റ് ആക്‌ഷൻ ഫോറം ഓൺ മൈനോറിറ്റീസ് എന്നീ സംഘടനകളുടെ പ്രതിനിധികൾ ഡിഎംകെ രാജ്യസഭാംഗം പി. വിൽസണിന്റെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി യുമായി ഇന്നലെ വൈകിട്ടു കൂടിക്കാഴ്ച നടത്തി.ഈ മാസം 13 വരെയാണു പാർലമെൻ്റിന്റെ വർഷകാല സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാണു കേന്ദ്രത്തിന്റെ താൽപര്യം.

