ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി .താനും സുഹൃത്തുക്കളും ജയിലിലടക്കപ്പെട്ട കേസിൽ തനിക്കെതിരെ എടുത്തത് കള്ളക്കേസാണെന്നും പുനരന്വേഷണത്തിന് ഉത്തരവിടാൻ മന്ത്രിക്ക് ധൈര്യമുണ്ടോ എന്നുമാണ് ആയങ്കിയുടെ പ്രധാന ചോദ്യം. ഫെയ്സ്ബുക്കിലൂടെയായിരുന്നു അർജുൻ്റെ വെല്ലുവിളി.തന്റെ വെല്ലുവിളി സ്വീകരിച്ച് അന്വേഷണം നടത്തുകയും താൻ നിരപരാധിയാണെന്ന് കണ്ടെത്തുകയും ചെയ്താൽ ആഭ്യന്തര മന്ത്രിയെ നേരിട്ട് കണ്ട് പൊന്നാട അണിയിക്കുമെന്നും ഒരു ഉമ്മ നൽകുമെന്നും ആയങ്കി ആലങ്കാരികമായി കുറിച്ചിട്ടുണ്ട്. തന്നെ വിരട്ടാൻ നോക്കേണ്ടെന്നും താൻ വളർന്ന പാർട്ടി വേറെയാണെന്നും അർജുൻ കൂട്ടിച്ചേർത്തു. നിലവിൽ ഒളിവിൽ ഇരുന്നുകൊണ്ടാണ് ഇത്തരത്തിൽ പോലീസിനും ഭരണകൂടത്തിനുമെതിരെ അർജുൻ തുടർച്ചയായി വെല്ലുവിളി ഉയർത്തുന്നത്.പുനരന്വേഷണത്തിലൂടെ താൻ നിരപരാധിയാണെന്ന് തെളിഞ്ഞാൽ, കേസിൽ അധികാര ദുർവിനിയോഗം നടത്തിയ കോതമംഗലം സിഐ പ്രശാന്തിനെതിരെ കർശന നടപടിയെടുക്കണമെന്നും അർജുൻ ആയങ്കി ആവശ്യപ്പെട്ടു. ഗുണ്ടകളെ കൈകാര്യം ചെയ്യാൻ പോലീസിന് പ്രത്യേക കരുത്തുണ്ടെന്നും പോലീസിനെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം നൽകിയ മുന്നറിയിപ്പിന് പിന്നാലെയാണ് അർജുൻ പ്രതികരണവുമായി രംഗത്തെത്തിയത്

