ഇടുക്കി നെടുങ്കണ്ടത്ത് മകൻ മാതാപിതാക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ അജീഷ് നടത്തിയത് അതിക്രൂര കൊലപാതകം . മാതാപിതാക്കളെ കൊലപ്പെടുത്തി ദൃശ്യങ്ങൾ ബന്ധുവിനെ അയച്ചുകൊടുത്തു . ബന്ധു ഇടവക വികാരിക്ക് ചിത്രങ്ങൾ അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്.കേസിൽ അജീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഫോറൻസിക് വിദഗ്ധരുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തും. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.അജീഷ് മാതാപിതാക്കളുമായി വഴക്കിടുകയും പ്രകോപിതനായി ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. തന്നെ സമൂഹമധ്യത്തിൽ ലഹരിക്ക് അടിമയാണെന്ന് വരുത്തുവാൻ കുടുംബം നിരന്തരം ശ്രമിച്ചതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. അജീഷ് ലഹരിക്ക് അടിമയായിരുന്നു എന്നും ഡീ-അഡിക്ഷൻ ചികിത്സ നടത്തിയിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ഇയാൾ സ്ഥിരം മാതാപിതാക്കളുമായി വഴക്കിടാറുണ്ടായിരുന്നു . വീട്ടിൽനിന്ന് ശബ്ദം കേട്ടെങ്കിലും സ്ഥിരം വഴക്കെന്നു കരുതി അയൽവാസികൾ ശ്രദ്ധിച്ചിരുന്നില്ല. പൊലീസ് എത്തുമ്പോൾ അജീഷ് മൃതദേഹങ്ങൾക്ക് സമീപം ഇരിക്കുകയായിരുന്നു.മൃതദേഹങ്ങൾക്ക് സാരമായി പരിക്കേറ്റിരുന്നു . വീട്ടിലെ കത്തികൊണ്ട് രണ്ടുപേരെയും ആക്രമിക്കുകയായിരുന്നു എന്ന് അജീഷ് പൊലീസിനോട് പറഞ്ഞു. വാക്ക് തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. ഇന്നലെ രാത്രിയാണ് സംഭവം. നെടുങ്കണ്ടം എഴുകുംവയൽ പാറത്തറയില്‍ ആന്റണിയും (59), ഭാര്യ വത്സമ്മ ( 55) യുമാണ് കൊല്ലപ്പെട്ടത്.

