മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള വാക്കു തർക്കത്തിൽ അറസ്റ്റിലായതിന് പിന്നാലെ ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനം. ഡിസിസി പ്രസിഡൻ്റ് എൻ ശക്തൻ നടപടിയെടുക്കും. ഇന്നു തന്നെ നടപടിയുണ്ടാകും. നടപടിക്ക് കെപിസിസി നേതൃത്വം ജില്ലാ നേതൃത്വത്തിന് നിർദേശം നൽകി. സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായി ആലോചിച്ച ശേഷമായിരിക്കും നടപടി. ഇന്നു തന്നെ നടപടിയുണ്ടായേക്കും.ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയില്‍ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ചേന്തിയില്‍ വെച്ച് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്.
ചേന്തിയില്‍ നടന്ന ചതയദിന പരിപാടി ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി ആദ്യം സമയം നല്‍കിയിരുന്നെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ചിലർ ഉദ്ഘാടന വേദിയിലുണ്ടാകുമെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പരിപാടിയില്‍ നിന്ന് പിൻമാറിയത്. വൈകിട്ട് 7.30നുള്ള ട്രെയിനില്‍ കൊച്ചിയിലേക്ക് പോകേണ്ട തിരക്കുള്ളതിനാലാണ് പരിപാടി ഒഴിവാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ വാഹനം തടഞ്ഞതിനെത്തുടർന്ന് പുറത്തിറങ്ങിയ മുഖ്യമന്ത്രി സംഘാടകരോട് സംസാരിച്ച ശേഷമാണ് യാത്ര തുടർന്നത്.
ചേന്തിയിലെ ചടങ്ങ് ഒഴിവാക്കിയ മുഖ്യമന്ത്രി പിന്നീട് ചെമ്പഴന്തിയിലെ ജയന്തി സമ്മേളനത്തിലാണ് പങ്കെടുത്തത്. ഇതിന് പോകും വഴി കോണ്‍ഗ്രസ് ജില്ലാ നേതാവായ ചേന്തി അനിലിന്റെ നേതൃത്വത്തിലാണ് വാഹനം കൈകാണിച്ച് നിർത്തിയത്. സംഭവത്തില്‍ ശ്രീകാര്യം പോലീസ് കേസെടുത്തിരുന്നു. ഡിസിസി അംഗം ചേന്തി അനിലിനെ ഒന്നാം പ്രതിയാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തല്‍, അന്യാമായി തടഞ്ഞുവെക്കല്‍, അപമര്യാദയായി പെരുമാറല്‍, ഗതാഗതം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

