1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത് സ്വദേശിയായ സുധീർ തുക്കാറാം മോഹിതെ (57) എന്നയാൾക്കാണ് ഈ ദുരവസ്ഥയുണ്ടായത്. അന്ന് സ്ഫോടനത്തിൽ പരിക്കേറ്റെങ്കിലും പരുക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടിരുന്നു. ചുണ്ടിനു സമീപം ചെറിയ തടിപ്പ് ഉണ്ടായിരുന്നെങ്കിലും ഗൗരവമായി എടുത്തില്ല; മുഖത്ത് ലോഹച്ചില്ല് ഉണ്ടെന്നും അറിഞ്ഞിരുന്നില്ല. എന്നാൽ, ഈയിടെ മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ എം.ആർ.ഐ സ്കാനിങ് തടസ്സപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 6 മില്ലിമീറ്റർ വലിപ്പമുള്ള ലോഹഭാഗം മുഖത്തുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയയിലൂടെ ഈ ലോഹക്കഷണം വിജയകരമായി നീക്കം ചെയ്തു.

