സൗദി അറേബ്യയില്‍ ശക്തമായ മഴയും ഇടിമിന്നലും. കനത്ത മഴയില്‍ വ്യാപകമായി വെള്ളക്കെട്ടും നാശനഷ്ടങ്ങളും ഉണ്ടായി.
മക്കയില്‍ ശക്തമായ മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.
മക്ക മേഖലയിലെ വാദി ഹുറയിലാണ് മഴ കൂടുതൽ പെയ്തത്. വാദി ഫാത്തിമയിലും മഴവെള്ളത്തിന്റെ കുത്തൊഴുക്കുണ്ട്.
തായിഫിലും ശക്തമായ മഴ ലഭിച്ചു. മദീന മേഖലയിലെ അല്‍ ഈസ് ഗവര്‍ണറേറ്റില്‍ ശക്തമായ മഴ പെയ്തു. ഇതേ തുടര്‍ന്ന് താഴ്വാരങ്ങളിലും മറ്റും മഴവെള്ളം നിറഞ്ഞൊഴുകി.
വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ മുങ്ങുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. ജാഗ്രത പാലിക്കണമെന്ന് മദീന മേഖലയിലെ സൗദി സിവില്‍ ഡിഫന്‍സ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം സൗദി അറേബ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളിയാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
മദീന, മക്ക, ജിദ്ദ, അബഹ, നജ്റാൻ മേഖലകളിൽ ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും ഇടിമിന്നലിനും മിതമായതോ കനത്തതോ ആയ മഴക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മഴ സാധ്യത പ്രവചിച്ചതിനാല്‍ സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് സുരക്ഷാ നിർദേശങ്ങളും കാലാവസ്ഥാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.