മാലെ: മാലദ്വീപിലുണ്ടായിരുന്ന 76 ഇന്ത്യൻ സൈനികർ തിരിച്ചുപോയെന്നും പകരം ഇന്ത്യയിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിലെ ജീവനക്കാർ രാജ്യത്ത് എത്തിയെന്നും മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ അറിയിച്ചു.
ഇതോടെ, മാലദ്വീപിൽ നിന്ന് തിരിച്ചുപോന്ന ഇന്ത്യൻ സൈനികരുടെ എണ്ണത്തിൽ വ്യക്തതയായി. ഇന്ത്യ മാലദ്വീപിന് സഹായമായി നൽകിയ കോപ്ടറുകൾ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സാണ് നിർമിച്ചത്.
മെഡിക്കൽ ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന കോപ്ടറുകൾക്കും ഡോർണിയർ വിമാനത്തിനും വേണ്ടിയുള്ള കേന്ദ്രങ്ങളിലാണ് ഇന്ത്യൻ സൈനികരുണ്ടായിരുന്നത്.
മേയ് പത്തിനകം ഇവർ മടങ്ങുമെന്ന കാര്യത്തിൽ ഇന്ത്യ-മാലദ്വീപ് ധാരണയായിരുന്നു.
ചൈന അനുകൂലിയായ മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റായതോടെയാണ് ഇന്ത്യൻ സൈനികരുടെ മടക്കത്തിന് സമ്മർദമുണ്ടായത്.
സമീർ ഇന്ത്യ സന്ദർശന ശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് സൈനികരുടെ മടക്കം വിശദീകരിച്ചത്.
മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ഘട്ടംഘട്ടമായായിരുന്നു സൈനികരുടെ മടക്കം. ആകെ 89 ഇന്ത്യൻ സൈനികരാണ് മാലദ്വീപിലുണ്ടായിരുന്നത്.