അഹമ്മദാബാദ്: ഫെഡറൽ ഏജൻ്റെന്ന വ്യാജേന 12.5 കോടിയുടെ സ്വർണക്കട്ടികൾ തട്ടിയെടുത്ത ഗുജറാത്തി യുവതി പിടിയിലായി.
അന്വേഷണ ഉദ്യോഗസ്ഥ ചമഞ്ഞ് ഇരകളിൽ നിന്നും സൂക്ഷിക്കാനായി സ്വർണ്ണക്കട്ടികൾ വാങ്ങിയായിരുന്നു തട്ടിപ്പ്.
ജോർജിയയിൽ താമസിക്കുന്ന ഗുജറാത്ത് സ്വദേശിനിയായ ശ്വേത പട്ടേലാണ് (42) പിടിയിലായത്.
ഫ്‌ളോറിഡയിൽ നിന്നുള്ള ഒരു വ്യക്തിയെ 1.5 മില്യൺ ഡോളറിൻ്റെ തട്ടിപ്പിനിരയാക്കിയതിനാണ് മെയ് 9 നു ശ്വേതയെ അറസ്റ്റ് ചെയ്തത്.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാജ അറസ്റ്റ് വാറണ്ട് നിർമ്മിച്ചാണ് ഇരയെ ഇവർ പറ്റിച്ചത്.
ഒത്തുതീർപ്പിനെന്ന പേരിൽ നിരന്തരം ഇരയെ വിളിച്ച് ബന്ധം സ്ഥാപിച്ച ശേഷം സ്വർണ്ണക്കട്ടികൾ കൈക്കലാക്കി മുങ്ങുകയായിരുന്നു.
ചോദ്യം ചെയ്യലിൽ താൻ മറ്റൊരാൾക്ക് കീഴിലാണ് പ്രവർത്തിക്കുന്നതെന്ന് ശ്വേത പറഞ്ഞു.
സമാനമായ രീതിയിൽ ഒരു സ്ത്രീയിൽ നിന്നും 25,000 ഡോളർ തട്ടിയെടുക്കാനും ശ്വേത ശ്രമിച്ചിട്ടുണ്ട്.