143 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ അടിസ്ഥാന ആവശ്യത്തിനപ്പുറം സാധനങ്ങൾ വാങ്ങാൻ സാമ്പത്തിക ശേഷിയുള്ളവരുടെ എണ്ണം വളരെ കുറവാണെന്ന് വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ ബ്ലൂം വെഞ്ച്വേഴ്‌സിന്റെ റിപ്പോർട്ട്. അടിസ്ഥാന ആവശ്യങ്ങൾക്കപ്പുറമുള്ള സാധനം വാങ്ങാൻ ആവശ്യമായ വരുമാനമുള്ളവർ 13-14 കോടി പേർ മാത്രമെന്നാണ് കണക്ക്.രാജ്യത്തിൻ്റെ ജിഡിപി വലിയ തോതിൽ ഉപഭോഗ ചെലവിനെ ആശ്രയിക്കുന്നതായി റിപ്പോർട്ട് പറയുന്നു. എന്നാൽ ഉപഭോഗ വിഭാഗം വെറും 14 കോടി മാത്രമാണ്. ഇവരാണ് ഭൂരിഭാഗം സ്റ്റാർട്ടപ്പുകളുടെയും വിപണിയും. പിന്നെയുള്ള 30 കോടി പേരെ എമർജിങ് കൺസ്യൂമർസ് എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർ കൂടുതലായി ചെലവഴിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ചെലവുകളുടെ കാര്യത്തിൽ ജാഗരൂകരാണ്.എന്നാൽ ഇന്ത്യയിലെ 100 കോടി ജനങ്ങൾക്കും അത്യാവശ്യം സാധനങ്ങൾക്കല്ലാതെ ചെലവഴിക്കാൻ പണം തീരെ കയ്യിലില്ല. ഇതിനർത്ഥം രാജ്യത്ത് സമ്പന്നരുടെ എണ്ണം കുതിച്ചുയരുന്നില്ലെന്നും, ധനികർ വീണ്ടും ധനികരാവുകയാണ് എന്നുമാണ്.ആഡംബര വീടുകൾ പ്രീമിയം സ്മാർട്ഫോണുകൾ എന്നിവയുടെ വില്പന ഇതിന് തെളിവാണ്. വിശാല വിപണിയെ ലക്ഷ്യം വെച്ചുള്ള ഉൽപ്പന്നങ്ങൾക്ക് പകരം കമ്പനികൾ പ്രീമിയം ഉത്പന്നങ്ങൾക്കു മുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് വിപണിയിലെ കാഴ്ച. ബജറ്റ് വീടുകളുടെ വിൽപ്പനയുടെ വിപണി വിഹിതം അഞ്ചുവർഷം മുമ്പ് 40% ആയിരുന്നത് ഇപ്പോൾ 18% ആയി കുറഞ്ഞു.രാജ്യത്തെ സമ്പന്നരിലെ ആദ്യ 10% പേർ മൊത്തം വരുമാനത്തിന്റെ 57.7 ശതമാനവും കയ്യാളുന്നു. 1990ൽ ഇത് 34% മാത്രമായിരുന്നു. അന്ന് 22.2% വരുമാനം ഉണ്ടായിരുന്ന നിർധനരായ 50 ശതമാനം ജനങ്ങൾക്ക് ഇന്നുള്ളത് 15 ശതമാനം വരുമാനമാണ്.