അന്തരിച്ച സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജുവിന്റെ മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നുവെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ. സിപിഐയുടെ പ്രധാനപ്പെട്ട നേതാവായിരുന്നു പി രാജു, പാർട്ടി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വെക്കാൻ സഹോദരി ഭർത്താവടക്കം താല്പര്യപ്പെട്ടില്ല. കുടുംബത്തിന്റെ തീരുമാനം പാർട്ടി അംഗീകരിച്ചുവെന്നും കുടുംബത്തിനൊപ്പം പാർട്ടി ഉണ്ടാകുമെന്നും ദിനകരൻ പ്രതികരിച്ചു. നിലവിൽ വിവാദങ്ങളോട് പ്രതികരിക്കാനില്ല. അതിന് പറ്റിയ സമയം അല്ല ഇപ്പോഴെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, പി രാജുവിന് പാർട്ടിയിൽ നിന്നും നീതി ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. ന്നിൽ നിന്ന് കുത്തിയവർ മൃതദേഹം കാണാൻ വരേണ്ടെന്നും മൃതദേഹം സിപിഐ പാർട്ടി ഓഫീസിൽ വെക്കില്ലെന്നുമുള്ള കടുത്ത നിലപാടാണ് കുടുംബം സ്വീകരിച്ചത്.പി രാജു മരിക്കാൻ കാരണകാരായിട്ടുള്ളവർ ഒരു കൊടിയും പൊക്കിപ്പിടിച്ച് വരണ്ട. ജില്ലാ നേത്യത്വം തഴഞ്ഞ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ ആളുകളുടെ പിന്നാലെ എന്തിനാണ് നടക്കുന്നത്. അതിൽ വേറെ ഉദ്ദേശമുണ്ട്. ചില ആളുകളൊക്കെ ആശുപത്രിയിൽ വന്നു കണ്ടു. ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന അദ്ദേഹത്തിന്റെ ബോധം പോയെന്നറിഞ്ഞിട്ടും കണ്ടു സംസാരിക്കണം എന്ന് പറഞ്ഞ ആളുകൾ വരെ പാർട്ടിയിലുണ്ടെന്ന് കുടുംബം പറഞ്ഞു. വ്യക്തിപരമായി പാർട്ടിയോടോ വ്യക്തികളോടോ ശത്രുതയില്ല, പക്ഷെ ഇതിനൊക്കെ കാരണകാരായിട്ടുള്ളവർ വീട്ടിലേക്ക് വരരുതെന്നും കുടുംബം വ്യക്തമാക്കി

