പ്രണയ വിവാഹത്തിന് പിന്നാലെ 16കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ തമിഴ്‌നാട് സായുധ പോലീസ് വിഭാഗം എഡിജിപി എച്ച്.എം ജയറാം അറസ്റ്റിൽ.മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് അറസ്റ്റ്.കേസിൽ എം.എൽ.എയും പുരട്‌ചി ഭാരതം പാർട്ടിയുടെ തലവനുമായ പൂവൈ ജഗൻ മൂർത്തിയോട് അന്വേഷണത്തിനായി പോലീസിന് മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയത് എഡിജിപിയുടെ കാറിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. തേനി സ്വദേശിയായ യുവതിയും തിരുവള്ളൂർ സ്വദേശിയായ 22 കാരനും തമ്മിലുള്ള പ്രണയവിവാഹത്തിന് പിന്നാലെയാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. യുവതിയുടെ വീട്ടുകാരെ എതിർപ്പിനെ മറികടന്ന് കഴിഞ്ഞമാസം ഇവർ വിവാഹിതരായി.യുവതിയുടെ പിതാവ് യുവാവിനെ തട്ടിക്കൊണ്ടുപോകാനായി പദ്ധതിയിട്ടിരുന്നു. എന്നാൽ ഇതിന് സാധിക്കാതെ വന്നതോടെ യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സർവീസിൽ നിന്ന് പിരിച്ചുവിട്ട മുൻ പോലീസ് കോൺസ്റ്റബിളായ മഹേശ്വരി, എംഎൽഎ ജഗൻ മൂർത്തി, എഡിജിപി ജയറാം എന്നിവരുടെ അറിവോടെയാണ് തട്ടിക്കൊണ്ടുപോകലെന്നാണ് പോലീസ് പറയുന്നത്. അമ്മ പോലീസിൽ പരാതി നൽകിയതോടെ 16കാരനെ വിട്ടയക്കുകയും ചെയ്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയി വിട്ടയച്ചത് എഡിജിപി ജയറാമിന്റെ കാറിലായിരുന്നുവെന്ന് അന്വേഷണസംഘം പിന്നീട് കണ്ടെത്തുകയായിരുന്നു. എംഎൽഎ എപ്പോഴും മാതൃകയായിരിക്കണമെന്നും സ്വന്തമായി കോടതികൾ നടത്തരുതെന്നും ജഡ്ജി വിമർശിച്ചു. രാഷ്ട്രീയ ഭാരവാഹികൾ നിയമ നടപടികൾ ഒഴിവാക്കാൻ തങ്ങളുടെ സ്വാധീനം ദുരുപയോഗം ചെയ്യരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.