പമ്പയുടെ ഓളങ്ങളിൽ വഞ്ചിപ്പാട്ടിൻ്റെ ശീലുകൾ മുഴക്കി ആറൻമുള ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ഇന്ന് ആചാരങ്ങൾ പാലിച്ച് ഉത്രട്ടാതി ആചാര ജലമേള നടന്നു.
ഇക്കുറി കന്നിമാസത്തിലെ ഉതൃട്ടാതി നാളായ സെപ്റ്റംബർ 18ന് ആറൻമുള വള്ളംകളി നടക്കുന്നതിനാലാണ് ആചാരം നിലനിർത്താൻ പാർത്ഥസാരഥിക്ക് മുന്നിൽ 26 പള്ളിയോടങ്ങൾ ജലമേള നടത്തിയത്. 52 പള്ളിയോടങ്ങളാണ് ആകെയുള്ളത്.
രാവിലെ 11ന് ആറന്മുളസത്രക്കടവിൽനിന്നാരംഭിച്ച ഘോഷയാത്രയിൽ രണ്ട് പള്ളിയോടങ്ങൾ വീതം പരപ്പുഴ കടവിലെത്തി ഇവിടെനിന്നും തിരികെ മധുക്കടവിലെത്തി പൊതിയും പഴവും ക്ഷേത്രപ്രസാദവും പുകയിലയും ദക്ഷിണയായി സ്വീകരിച്ചു.
2014ലും ഇത്തരത്തിൽ ആചാരവള്ളംകളി നടന്നിരുന്നു. കാട്ടൂരിൽ നിന്നും ഓണ വിഭവങ്ങളുമായി ആറൻമുള ക്ഷേത്രത്തിലേക്ക് പോകുന്ന തിരുവോണ തോണിയെ ഒരിക്കൽ ചിലർ ആക്രമിച്ചതിനെത്തുടർന്ന് തോണി സംരക്ഷണത്തിനായി സമീപ കരക്കാർ വലിയ പള്ളിയോടങ്ങൾ നിർമ്മിച്ച് തോണിക്ക് അകമ്പടി പോയി .ഈ പള്ളിയോടങ്ങളുടെ എഴുന്നെള്ളത്ത് ആണ് പിന്നീട് ആറൻമുള വള്ളംകളിയായി മാറിയതെന്നാണ് ഐതീഹ്യം.