റാന്നി പോസ്റ്റാഫീസിനു സമീപം അതിഥി തൊഴിലാളി താമസിച്ചിരുന്ന മുറിയിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ അസം സ്വദേശിയുടെ നില ഗുരുതരം.
റാന്നി ഹെഡ് പോസ്റ്റോഫീസിനു മുൻപിലുള്ള കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിലാണ് സ്ഫോടനം നടന്നത്. മുറിയുടെ കതക് ദൂരത്തേക്ക് തെറിച്ചുപോയി. ജനല്‍ ചില്ലും തകർന്നു. റാന്നിയിലെ ടയർ കട ജീവനക്കാരനായ ഗണേഷ്(28) താമസിച്ചിരുന്ന മുറിയിലായിരുന്നു സ്ഫോടനം.
പാചക വാതക സിലിണ്ടര്‍ ചോര്‍ന്നതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഫൊറൻസിക് വിദഗ്ധരും ബോംബ് സ്ക്വാഡും ഇന്ന് പരിശോധന നടത്തും. സംഭവം നടന്ന കെട്ടിടത്തില്‍ പൊലീസ് കാവല്‍ ഏർപ്പെടുത്തി.
ഞായറാഴ്ച രാത്രി 9 മണിയോടെ നടന്ന ഉഗ്രസ്ഫോടനത്തെ തുടർന്ന് മുറിയിൽ ഒറ്റക്ക് താമസിച്ചിരുന്ന ഗണേഷിനെ പൊലീസ് എത്തിയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. അന്വേഷണം ഊർജിതമാക്കിയ പൊലീസ് ഇന്ന് ഗണേഷിന്‍റെ മൊഴി രേഖപ്പെടുത്തും.