കൊവിഡ് ബാധിതനല്ലാത്ത ആൾക്ക് കൊവിഡ് ചികിത്സ നൽകിയതിൽ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. എറണാകുളത്തെ മെഡിക്കൽ സെന്റർ ആശുപത്രിക്കും, ഡോക്ടറായ റോയി ജോർജിനും എതിരെയാണ് കോടതിവിധി. മലപ്പുറം കക്കാടംപൊയിൽ സ്വദേശികളായ സോജി – റെനി ദമ്പതികളാണ് മൂന്നുവർഷം നീണ്ട നിയമ പോരാട്ടം നടത്തിയത്.കടുത്ത മാനസിക പ്രയാസവും ആരോഗ്യപ്രശ്നങ്ങളും നേരിട്ടെന്ന് സോജി ട്വന്റിഫോറിനോട് പറഞ്ഞു. കോവിഡ് നെഗറ്റീവ് ആയത് മറച്ചുവെച്ച് വൃക്ക രോഗിയായ സോജിയ്ക്ക് കോവിഡ് മരുന്ന് കുത്തിവച്ചു. ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് വന്ന ശേഷവും കൊവിഡ് ചികിത്സ തുടർന്നുവെന്ന് സോജി പറയുന്നു. അടിയന്തരമായി ഐസിയുവിൽ കയറണമെന്നായിരുന്നു ഡോക്ടർ പറഞ്ഞിരുന്നത്. ഡോക്ടർക്ക് ദുരുദേശമുള്ളതുപോലെയായിരുന്നു പെരുമാറ്റം. ഇനി ഒരു ഡോക്ടറും അനീതി ചെയ്യരുതെന്ന ഉദ്ദേശത്തോടെയാണ് നിയമപരമായി മുന്നോട്ട് പോയതെന്ന് സോജി പറഞ്ഞു.