ഇഡി റെയ്‌ഡിൽ പിടിച്ചെടുത്ത ബാങ്ക് രേഖകൾ വിശദമായി പരിശോധിക്കാനും വീണ ഉൾപ്പെടെയുള്ളവർക്ക് ഉടൻ സമൻസ് അയക്കാനും തീരുമാനം.സിഎംആർഎല്ലിന്റെ മുഴുവൻ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിൽ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായി കള്ളപ്പണം വെളിപ്പിക്കൽ നിരോധന നിയമത്തിലെ എല്ലാ പഴുതുകളും ഉപയോഗിച്ചുള്ള പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്.അന്വേഷണത്തിൻ്റെ ഭാഗമായി ഇതുവരെ ആകെ 242 ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിട്ടുണ്ട്.മരവിപ്പിച്ച ഈ അക്കൗണ്ടുകളിലായി ആകെ 18.36 കോടി രൂപയാണ് നിലവിൽ ഇഡിയുടെ നടപടി നേരിട്ടിരിക്കുന്നത്. വിവിധ ഇടങ്ങളിൽ നിന്ന് പിടിച്ചെടുത്ത ഫിക്ഡ് ഡെപ്പോസിറ്റ് രേഖകളും ബാങ്ക് രേഖകളും പരിശോധിച്ച ശേഷം ഈ പണത്തിന്റെ ഉറവിടവും വിനിയോഗവും കണ്ടെത്താനാണ് ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നത്.
നൽകാത്ത സേവനങ്ങൾക്കായി എക്സാലോജിക്കിൽ നിന്ന് ലഭിച്ചതായി പറയുന്ന തുക ഏതു തരത്തിലാണ് വിനിയോഗിച്ചതെന്ന് ഇഡി പ്രത്യേകം പരിശോധിക്കുന്നുണ്ട്. ഈ പണം ഉപയോഗിച്ച് വീണ വിജയൻ എന്തെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങളോ മറ്റ് ആസ്തികളോ വാങ്ങിയിട്ടുണ്ടോ എന്ന് കാര്യത്തിൽ വിശദമായ അന്വേഷണം നടക്കും. കഴിഞ്ഞ ദിവസം നടന്ന റെയ്ഡിനിടയിൽ ഉദ്യോഗസ്ഥർ ചോദിച്ച ചോദ്യങ്ങൾക്ക് വീണ വിജയൻ നൽകിയ മറുപടികൾ തൃപ്‌തികരമല്ലെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വരും ദിവസങ്ങളിൽ വീണയ്ക്ക് നോട്ടീസ് നൽകി കൊച്ചിയിലെ ഇഡി ആസ്ഥാനത്തേക്ക് വിളിപ്പിച്ചു ചോദ്യം ചെയ്യാൻ തീരുമാനിച്ചതെന്നും സൂചനയുണ്ട്.130 കോടിയിലധികം രൂപയുടെ കള്ള പണം വെളിപ്പിച്ചു എന്നാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

