വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെ ചൊല്ലിയുള്ള വിവാദങ്ങൾ രാഷ്ട്രീയ ആയുധമാക്കരുതെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പദ്ധതിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ പ്രതിപക്ഷം പ്രവർത്തിക്കരുതെന്നും ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയം ഒരു ബിസിനസ് തർക്കമായാണ് കാണേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.എസ്.എൻ.ഡി.പി. യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദം’ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ അനാവശ്യ രാഷ്ട്രീയ ഏറ്റുമുട്ടലുകൾ ഉണ്ടാകരുതെന്നും സംസ്ഥാനത്തിന്റെ വികസനത്തിന് നിർണായകമായ പദ്ധതിയെ വിവാദങ്ങളിലൂടെ തകർക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വിഴിഞ്ഞം പദ്ധതിയുടെ യാഥാർഥ്യവൽക്കരണത്തിൽ പിണറായി വിജയൻ സർക്കാരിനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിനും നിർണായക പങ്കുണ്ടായിരുന്നുവെന്ന് എഡിറ്റോറിയലിൽ പരാമർശിക്കുന്നു. രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം ഇരു സർക്കാരുകളും പദ്ധതിക്കായി സ്വീകരിച്ച നിലപാടുകളുടെ ഫലമായാണ് വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായതെന്നും, അതിന്റെ പ്രാധാന്യം വിവാദങ്ങൾ സൃഷ്ടിച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഒഴിവാക്കണമെന്നും എഡിറ്റോറിയൽ ആവശ്യപ്പെടുന്നു.‘വിഴിഞ്ഞത്തെ നിർജീവമാക്കുന്ന തലത്തിലേക്ക് വിവാദങ്ങൾ വളരരുതെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ നേരത്തെ പറഞ്ഞിരുന്നു.അദ്ദേഹത്തിന്റെ ഈ നിലപാട് പക്വതയുള്ളതാണ്.ഇത് ഒരു ബിസിനസ് തർക്കം മാത്രമാണ്.അദാനി കമ്പനി കാണിച്ചത് മര്യാദയല്ല.പക്ഷേ, അതൊരു ബിസിനസ് തർക്കമാണ്.കരാർ വ്യവസ്ഥകൾ പാലിക്കുന്നില്ലെങ്കിൽ കരാർ അടിസ്ഥാനത്തിൽത്തന്നെ നടപടികൾ സ്വീകരിക്കാനുള്ള വകുപ്പുകളുണ്ട്.അതുകൊണ്ടുതന്നെ ഇതിനെ രാഷ്ട്രീയ വിവാദമാക്കരുത്’, എഡിറ്റോറിയലിൽ പറയുന്നു.

